മരട്; നഷ്ടപരിഹാരം നൽകാൻ യോഗ്യതയുള്ള ഫ്ലാറ്റ് ഉടമകളുടെ പട്ടിക സർക്കാരിന് കൈമാറി
നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ കമ്മിറ്റി പരിശോധിക്കും.
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളിൽ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സർക്കാരിന് കൈമാറി. നാല് ഫ്ലാറ്റ് സുച്ചയങ്ങളിൽ താമസിക്കുന്നവരിൽ 135 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ലാറ്റ് ഉടമകൾ വിൽപന കരാർ ഹാജരാക്കിയിട്ടുണ്ട്. ആകെ 241 പേർ നഷ്ടപരിഹാര തുക നല്‍കാന്‍ അർഹരാണെന്ന് നഗരസഭ വ്യക്തമാക്കി.
അതേസമയം, 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണുള്ളത്. ഇവർക്ക് നഷ്ടപരിഹാര തുക ലഭിക്കാനുള്ള അർഹതയുണ്ടാകില്ലെന്നാണ് സൂചന. കാരണം ഫ്ലാറ്റ് നിർമ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനും ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരം നിർമ്മാതാക്കളുടെ പേരിലുള്ള ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് വിവരം.
നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ കമ്മിറ്റി പരിശോധിക്കും. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരുന്നതിന് മുന്നോടിയായണ് നഗരസഭ പട്ടിക സമർപ്പിച്ചത്.
Read More:മരട്: ഫാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയുടെ ആദ്യയോഗം ഇന്ന്
വ്യാഴാഴ്ചയാണ് ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനായി മൂന്നംഗ സമിതിയായത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ ആണ് കമ്മിറ്റി അധ്യക്ഷന്‍. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ മുരുകേശൻ എന്നിവരാണ് സമിതിലെ മറ്റംഗങ്ങൾ.
Read more:മരട്: ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയായി, നാളെ ആദ്യയോഗം
സുപ്രീംകോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുകയാണ്. ഇതിന് മുന്നോടിയായി ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും തുടർന്ന് താമസക്കാരെ മുഴുവനായും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റ് വിട്ട് പോകില്ലെന്ന് കാണിച്ച് ഫ്ലാറ്റുടമകളുടെ നേതൃത്വത്തിൽ നിരാഹാരമുൾപ്പടെ വ്യാപക പ്രതിഷേധമാണ് നടന്നത്.
ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞവർക്ക് തൽക്കാലികമായി താമസിക്കുന്നതിനുള്ള സൗകര്യം ജില്ലാഭരണകൂടം ഒരുക്കിയിരുന്നു. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.