Asianet News MalayalamAsianet News Malayalam

പെരിന്തൽമണ്ണയിൽ നിന്ന് ആംബുലൻസിൽ ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന് ശസ്ത്രക്രിയ നടത്തില്ല

കുഞ്ഞിന്‍റെ അച്ഛനമ്മമാർ ശസ്ത്രക്രിയക്ക് അനുമതി നൽകിയില്ല. ശസ്ത്രക്രിയ നടന്നാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ, ദീർഘകാലം നീണ്ടു നിൽക്കുന്ന ചികിത്സ എന്നിവ കണക്കിലെടുത്താണ് സമ്മതം നൽകാതിരുന്നത്. 

new born brought from perinthalmanna will not undergo surgery
Author
Thiruvananthapuram, First Published Apr 18, 2019, 7:52 PM IST

തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സയ്ക്ക് നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തില്ല. രക്ഷിതാക്കൾ അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ വേണ്ടെന്ന് വച്ചത്. 

ശസ്ത്രക്രിയ നടന്നാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ, ദീർഘകാലം നീണ്ടു നിൽക്കുന്ന ചികിത്സ എന്നിവ കണക്കിലെടുത്താണ് സമ്മതം നൽകാതിരുന്നത്. കുഞ്ഞിനെ തിരികെ മലപ്പുറത്തെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകാനാണ് സാധ്യത. 

വ്യാഴാഴ്ച അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്. പൊലീസും പൊതുജനങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളും കുഞ്ഞു ജീവൻ കാക്കാൻ ഒരു മനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലൻസ് ഡ്രൈവർ ആദർശ് പറഞ്ഞു. വരുന്ന വഴി തടസങ്ങൾ ഒന്നുമുണ്ടായില്ലെന്നും ആദർശ് പറഞ്ഞു. 

ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്തത്. മലപ്പുറത്തെ പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിൽനിന്ന് നിന്ന് വൈകുന്നേരം 5.45നാണ് കുഞ്ഞുമായി പുറപ്പെട്ടത്. 10.45 ഓടെ ആംബുലൻസ് ശ്രീചിത്ര ആശുപത്രിയിൽ ആംബുലൻസ് എത്തി. കുഞ്ഞിനെ ഹൃദ്രോഗ വിദഗ്ധർ പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

ബുധനാഴ്ച മംഗലാപുരത്തുനിന്ന് നവജാത ശിശുവുമായി ആംബുലൻസ് അതിവേഗം കൊച്ചിയിലെത്തിയതിന് സമാനമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്.

Follow Us:
Download App:
  • android
  • ios