പാലാരിവട്ടം അഴിമതി; ടി ഒ സൂരജിന് തിരിച്ചടി, മൂന്നാം പ്രതിക്ക് ജാമ്യം
ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന് തിരിച്ചടി. അദ്ദേഹത്തിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ സമര്‍പ്പിച്ച നാലു പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.
ടി ഒ സൂരജിന് പുറമേ കരാർ കമ്പനി ഉടമ സുമിത് ഗോയൽ, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചൻ എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് മാത്രമാണ് ഇന്ന് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ മൂന്നാം പ്രതിയാണ് ബെന്നി പോള്‍.
ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.
Read Also: എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ്: പ്രചരണത്തിൽ വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി
ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പാലാരിവട്ടം അഴിമതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൂരജ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അഴിമതിയില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സൂരജ് കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന വിവരവും സത്യവാങ്മൂലത്തിലുണ്ട്.
Read Also: പാലാരിവട്ടം: ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ കൂടുതല്‍ വെളിപ്പെടുത്തലെന്ന് സൂരജ്