Asianet News MalayalamAsianet News Malayalam

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്: ഒരു പ്രതി കൂടി കീഴടങ്ങി

സംഭവത്തിന് ശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസിൽ 19 പ്രതികൾ പിടിയിലായിട്ടുണ്ട്. ഇനി ഒരാളെ കൂടിയാണ് പിടികൂടാനുള്ളത്

one accused surrendered in trivandrum university college case
Author
Thiruvananthapuram, First Published Oct 17, 2019, 7:57 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി. ഒന്‍പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസിൽ 19 പ്രതികൾ പിടിയിലായിട്ടുണ്ട്. ഇനി ഒരാളെ കൂടിയാണ് പിടികൂടാനുള്ളത്.

കഴിഞ്ഞ ദിവസം രണ്ട് പ്രതികൾ കീഴടങ്ങിയിരുന്നു. പൂന്തുറ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശിയായ നന്ദകിഷോർ എന്നിവര്‍ ചൊവ്വാഴ്ചയാണ് കീഴടങ്ങിയത്. ഇബ്രാഹിം ഏഴാം പ്രതിയും നന്ദകിഷോർ പതിനാറാം പ്രതിയുമാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇരുവരും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

യൂണിവേഴ്സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്ന ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീമിൽ നിന്ന് കത്തിവാങ്ങിയാണ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണ് സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴി.

കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികളായ നേതാക്കളെ എസ് എഫ് ഐ, സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios