Asianet News MalayalamAsianet News Malayalam

'പെറ്റി ബൂര്‍ഷ്വാ ചിത്തഭ്രമമാണത്, മാവോയിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്നത് സിപിഎമ്മിനെ'; സിപിഐ നിലപാട് തള്ളി പി ജയരാജനും

മുഖ്യമന്ത്രിക്ക് പിന്നാലെ മഞ്ചക്കണ്ടി വെടിവയ്പ്പടക്കമുള്ള വിഷയങ്ങളില്‍ മാവോയിസ്റ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്. 

P jayarajan responds over Maoist controversy
Author
Kerala, First Published Nov 4, 2019, 11:01 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ മഞ്ചക്കണ്ടി വെടിവയ്പ്പടക്കമുള്ള വിഷയങ്ങളില്‍ മാവോയിസ്റ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കണ്ടേന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കുന്നതാണ് ജയരാജന്‍റെ കുറിപ്പ്.

മുതലാളിത്തത്തിന്‍റെ ഭീകരതകള്‍ മൂലം ഉണ്ടാകുന്ന പെറ്റി ബൂര്‍ഷ്വ ചിത്തഭ്രമമാണ് മാവോയിസം. 1970-72 കാലത്ത് നക്‌സലൈറ്റുകൾ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യം വച്ചത്. സിപിഎമ്മിനെ തകർക്കാൻ ഇന്ത്യൻ ഭരണവർഗ്ഗം തന്നെ കടുത്ത കടന്നാക്രമണം നടത്തുന്ന ഘട്ടമായിരുന്നു അത്. അന്ന് നെക്സലേറ്റുകൾ പശ്ചിമ ബംഗാളിൽ മാത്രം 350 സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിപിഎം നേതാക്കളെ മാവോയിസ്റ്റുകള്‍ കൊന്നു തള്ളിയിട്ടുണ്ട്. അതിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിലെയും പുതിയ സംഭവവികാസങ്ങളെയും കാണേണ്ടതെന്നും ജയരാജന്‍ പറയുന്നു. മാധ്യമങ്ങളെയും ജയരാജന്‍ കുറ്റപ്പെുത്തുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലതുപക്ഷ മാധ്യമങ്ങൾ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പക്ഷെ അത് കേരളത്തിൽ മാത്രമാണെന്നു അദ്ദേഹം കുറിച്ചു.

സാമ്പത്തിക രാഷ്ട്രീയ രംഗത്തെ വർഗസമരങ്ങളാണ് വിപ്ലവകാരികൾ പിന്തുടരേണ്ടത്. അതിനുപകരം വ്യക്തിപരമായ ഭീകര പ്രവർത്തനത്തിനാണ് ഉന്മൂലന സിദ്ധാന്തക്കാർ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേർതിരിച്ചറിയാനാവണം. നിർഭാഗ്യവശാൽ മാവോയിസ്റ്റുകളാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ക്കെതിരാണ് സര്‍ക്കാറിന്‍റെയും സിപിഎമ്മിന്റെയും നിലപാടെന്നും എന്നാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെ ലക്ഷ്യമിട്ട് എകെ 45 തോക്കുകളുമായി വരുന്ന മാവോയിസ്റ്റുകളെയും തരിച്ചറിയണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

 

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സെക്റ്റേറിയനിസം വളർന്നു വന്നത് എഴുപതുകളോടെയാണ്.എന്നാൽ ഇത് ഇന്ത്യയിൽ മാത്രം സംഭവിച്ചതല്ല.ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും ഈ അരാജക പ്രവണത ഉണ്ടായിട്ടുണ്ട്.ലെനിൻ ഇത് വിശകലനം ചെയ്തുകൊണ്ട് ഇങ്ങനെയാണ് പറഞ്ഞത് " മുതലാളിത്വത്തിന്റെ ഭീകരതകൾ മൂലം ഉണ്ടാകുന്ന ഒരു പെറ്റീ ബൂർഷ്വാ ചിത്തഭ്രമമാണിത് " പെറ്റിബൂർഷ്വാ വിഭാഗങ്ങൾക്കിടയിൽ ഇന്ത്യയിലും ഈ അരാജക പ്രവണതകളെ പിന്തുടരുന്നവരെ കാണുന്നു.ആദ്യകാലത്ത് നക്‌സലൈറ്റുകൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ മാവോയിസ്റ്റുകൾ എന്നാണ് അറിയപ്പെടുന്നത്.

നക്‌സലൈറ്റുകൾ എൺപതുകളോടെ ശിഥിലീകരിക്കപ്പെട്ടിരുന്നു. എന്നാൽ 2004 ൽ ആന്ധ്രയിലെ പീപ്പിൾസ് ഗ്രൂപ്പും മാവോയിസ്റ്റു കമ്മ്യൂണിസ്റ്റ്‌ സെന്ററും ലയിച്ചതിനു ശേഷം അവരുടെ പ്രവർത്തനം വ്യാപിച്ചിരിക്കയാണ്. 1970-72 കാലത്ത് നക്‌സലൈറ്റുകൾ പലയിടത്തും CPIM നെയാണ് ലക്ഷ്യം വച്ചത്. CPIM നെ തകർക്കാൻ ഇന്ത്യൻ ഭരണവർഗ്ഗം തന്നെ കടുത്ത കടന്നാക്രമണം നടത്തുന്ന ഘട്ടമായിരുന്നു ഇത്. അന്ന് നെക്സലേറ്റുകൾ പശ്ചിമ ബംഗാളിൽ മാത്രം 350 CPIM പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. ഗിരിവർഗ്ഗ് മേഖലയിൽ സിപിഎം സ്വാധീനത്തെ തകർക്കുന്നതിന് വലതുപക്ഷം നെക്സലേറ്റുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകിയിരുന്നു. പിന്നീട് മാവോയിസ്റ്റുകളെന്ന് അറിയപ്പെടുന്ന വിഭാഗം വനങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത്.

ശ്രീലങ്കയിലെ LTTE എന്ന സംഘടനയുടെ സഹായത്തോടെ ആയുധ പരിശീലനം നേടി ആയുധങ്ങൾ സംഭരിച്ചു.വനങ്ങളുടെ ഉൾപ്രദേശങ്ങളിൽ തങ്ങി പോലീസിനെയും സൈനിക വിഭാഗങ്ങളെയും ആക്രമിക്കുക എന്നതാണ് അവരുടെ ശൈലി. അക്രമം നടത്തി രക്ഷപ്പെട്ടാൽ ഭരണകൂട സംവിധാനം വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികളെ അടിച്ചമർത്തും .ആദിവാസികൾ തുടർന്ന് മാവോയിസ്റ്റുമായി ബന്ധം പുലർത്താൻ നിർബന്ധിക്കപ്പെടും. ഒറീസ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദിവാസികൾക്കിടയിൽ സിപിഎം ന് സ്വാധീനം ഉള്ള നിരവധി പാർട്ടി പ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട്

ഈ പശ്ചാത്തലത്തിൽ വേണം LDF ഭരിക്കുന്ന കേരളത്തിൽ വനമേഖലയിൽ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകൾ നടത്തുന്ന നുഴഞ്ഞു കയറ്റത്തെ കാണേണ്ടത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലതുപക്ഷ മാധ്യമങ്ങൾ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് പക്ഷെ അത് കേരളത്തിൽ മാത്രമാണ്.1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടിൽ നെക്സലേറ്റ് നേതാവ് വർഗ്ഗീസ് കൊല്ലപ്പെട്ടത് .ഒരു വീട്ടിൽ നിന്നും പിടികൂടി ഭീകരമായി മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. UDF ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ " വ്യാജ ഏറ്റുമുട്ടലാണ് " എന്ന് പ്രചരിപ്പിക്കുന്നവർ അന്ന് യഥാർത്ഥ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്. ഈ വൈരുദ്ധ്യം ചിന്തയശേഷിയുള്ളവർക്കാകെ മനസ്സിലാക്കാൻ കഴിയുന്നതാണ് .

യഥാർത്ഥത്തിൽ വർഗ്ഗസമരമാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വഴി .രാജ്യത്തൊട്ടാകെ കൃഷിക്കാരെയും തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ട് ഉജ്വലമായ സമരങ്ങൾ നടത്തിവരികയാണ് .ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലും കണ്ടത് പോലെയുള്ള സമരങ്ങൾ ഇനിയും ശക്തിപ്പെടാൻ പോവുകയാണ്. RCEP കരാറിലേക്ക് BJP ഗവണ്മെന്റ് നീങ്ങിയാൽ രാജ്യവ്യാപകമായകർഷകസമരം ഇരമ്പിക്കയറും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. തൊഴിലാളി വർഗ്ഗത്തിനെതിരായ ഭരണവർഗ്ഗ ആക്രമണങ്ങൾക്കെതിരെ പ്രതിരോധനിരയും ഉയർന്നുവരികയാണ്.

2020 ജനുവരിയിൽ കൊടിയുടെ നിറം നോക്കാതെ അഖിലേന്ത്യാ പണിമുടക്കിന് തൊഴിലാളി വർഗ്ഗം തയ്യാറെടുത്തുവരികയാണ്. ഇങ്ങനെ രാജ്യത്തിന്റെ നാഡീഞരമ്പുകളെപ്പോലും നിശ്ചലമാക്കുന്ന അഖിലേന്ത്യാ പണിമുടക്കം നടത്തുന്ന ഘട്ടമാണിത്. കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന BJP ഗവണ്മെന്റിനെതിരായി സ്ത്രീകളും യുവാക്കളും വിദ്യാർഥികളുമെല്ലാം പ്രക്ഷോഭത്തിന്റെ പാതയിലാണ്. നവലിബറൽ നയങ്ങൾക്ക് ബദലെന്താണെന്ന് കാണിച്ച് കേരളത്തിലെ LDF ഗവണ്മെന്റ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക രാഷ്ട്രീയ രംഗത്തെ ഈ വർഗ്ഗ സമരങ്ങളാണ് വിപ്ലവകാരികൾ പിന്തുടരേണ്ടത്.

അതിനുപകരം വ്യക്തിപരമായ ഭീകര പ്രവർത്തനത്തിനാണ് ഉന്മൂലന സിന്ധാന്തക്കാർ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേർതിരിച്ചറിയാനാവണം. നിർഭാഗ്യവശാൽ മാവോയിസ്റ്റുകളാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രെമിക്കുന്നുണ്ട്. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട് .എന്നിരുന്നാലും അവർക്കെതിരെ UAPA പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കരുതെന്നാണ് LDF ഗവണ്മെന്റിന്റെ സമീപം. ഇത് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ് എന്നാൽ ഇതിൽ മതിവരാത്ത കോൺഗ്രസ്സുകാർ UAPA വിരുദ്ധ പ്രചരണവുമായി ജനങ്ങളെ കബളിപ്പിക്കാൻ രംഗത്തുണ്ട് രണ്ടാം മോദി ഗവണ്മെന്റ് ഏത് പൗരനെയും ഭീകരനായി മുദ്രയടിച്ച് തടങ്കലിലിടാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർക്കാത്ത കോൺഗ്രസ്സാണ് LDF ഗവണ്മെന്റിനെതിരെ പ്രസ്ഥാവനയുമായി പുറപ്പെട്ടിട്ടുള്ളത്.

എന്നാൽ കൗതുകകരമായിട്ടുള്ള കാര്യം അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു.വ്യാജ ഏറ്റമുട്ടൽ കഥകൾ ഉത്തരേന്ത്യയിലാണ് നടക്കുന്നത് .അതാവട്ടെ പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ അർദ്ധരാത്രിയിൽ ശേഷം വിജനമായ സ്ഥലത്ത് കൊണ്ടുപോയി വെടിവച്ചുകൊന്ന് ഏറ്റ് മുട്ടൽ കഥ പ്രചരിപ്പിക്കലാണ് .ഇവിടെ കേരളത്തിൽ ബംഗാളിൽ ചെയ്തത് പോലെ LDF ഗവണ്മെന്റിനെ ഉന്നം വച്ചാണ് മാവോയിസ്റ്റുകൾ AK 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാൻ എല്ലാവർക്കുമാവണം.

Follow Us:
Download App:
  • android
  • ios