ഊബര്‍ ടാക്സി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; 'പ്രതികള്‍ ലഹരിക്ക് അടിമകള്‍', അറസ്റ്റ് രേഖപ്പെടുത്തി
ചൊവ്വാഴ്ച രാത്രി തൃശ്ശൂര് ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു.
തൃശ്ശൂര്‍: തൃശ്ശൂരിൽ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൊബൈല്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങളും പ്രതികളെ വലയിലാക്കുന്നതില്‍ നിര്‍ണ്ണായകമായി. പിടിയിലായ പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് റൂറല്‍ എസ്‍പി കെ പി വിജയകുമാര്‍ പറയുന്നു.
പ്രതികളിലൊരാള്‍ കൗമാരക്കാരനാണ്. ചൊവ്വാഴ്ച രാത്രി തൃശ്ശൂര് ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് പ്രതികൾ ടാക്സി തട്ടിയെടുത്തത്. പ്രതികള്‍ ഇരുവരും കൊച്ചിയില്‍ വച്ച് പരിചയപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികള്‍ ഉള്ളതിനാല്‍ വണ്ടിതട്ടിയെടുത്ത് പൊളിച്ച് വില്‍പ്പന നടത്തി പണം ഉണ്ടാക്കാമെന്നായിരുന്നു പ്രതികളുടെ പദ്ധതി. ആലുവയില്‍ നിന്ന് പാലക്കാട്ടേക്ക് പോകാനായിരുന്നു പ്രതികള്‍ തീരുമാനിച്ചത്. പാലക്കാട്ടേക്കുള്ള ട്രെയിന്‍ നിര്‍ത്താഞ്ഞതിനെ തുടര്‍ന്ന് തുടര്‍ന്ന് തൃശ്ശൂരേക്ക് പോകാന്‍ തീരുമാനിച്ചു.
തൃശ്ശൂരിറങ്ങിയ പ്രതികള്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഊബര്‍ വിളിച്ച് ദിവാന്‍ജിമൂലയില്‍ നിന്ന് വണ്ടി കയറി. ആമ്പല്ലൂരെത്തിയപ്പോള്‍ കൗമാരക്കാരനായ പ്രതി വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി പൈസ കൊടുക്കാനെന്ന വ്യാജേന മുഖത്തേക്ക് സ്പ്രേ അടിച്ചു. തുടര്‍ന്ന് രണ്ടുപേരുംകൂടി ഡ്രൈവര്‍ രാജേഷിനെ ആക്രമിച്ച് വണ്ടിയുമായി ആലുവ സൈഡിലേക്ക് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂരിലേക്ക് പോകാനായി ശ്രമിക്കവേയാണ് പ്രതികളെ ഇന്നലെ പൊലീസ് പിടികൂടിയത്.