പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ്, വിയ്യൂരിൽ നിന്ന് ആറ് ഫോണുകൾ: ജയിലുകളിൽ വ്യാപക പരിശോധന
പ്രതികള്‍ കഞ്ചാവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ബ്ലോക്കുകളിൽ റെയ്ഡ് നടത്തിയത്.
തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലില്‍ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്ന് ആറ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഒരെണ്ണം ഡി ബ്ലോക്കിൽ നിന്നും അഞ്ചെണ്ണം ബി ബ്ലോക്കിൽ നിന്നുമാണ് കണ്ടെടുത്തത്. ചില ഫോണുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു. ചില സെല്ലുകളിൽ നിന്ന് ബീഡി പായ്ക്കറ്റുകളും കണ്ടെത്തി. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ ആണ് ഇവ കണ്ടെത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പിഎസ്‍സി പരീക്ഷ തട്ടിപ്പുകേസിലും റിമാൻഡിലായ നസീമിനെ പാര്‍പ്പിച്ചിരിക്കുന്ന സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. നസീമിന്‍റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിലായിരുന്നു കഞ്ചാവ്. നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പ്രതികള്‍ കഞ്ചാവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ബ്ലോക്കുകളിൽ റെയ്ഡ് നടത്തിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. നടുവേദനയെന്ന കാരണത്തിൽ ജയിൽ ആശുപത്രിക്കുള്ളിൽ കിടന്ന ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി സിജിത്തിൽ നിന്നും പാൻപരാഗും ഹാൻസും പിടികൂടി.
മറ്റൊരു പ്രതി ഷാഫി പരിശോധന സംഘത്തെ കണ്ടപ്പോള്‍ കൈയിലുണ്ടായിരുന്നു ലഹരിവസ്തുക്കള്‍ കക്കൂസിലിട്ടു. ജയിലിനു പുറത്തുപോയിട്ട് തിരിച്ചെത്തുന്ന തടവുകാരുടെ ശരീര പരിശോധിക്ക് ഐആർബറ്റാലിയനിലെ പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പായപ്പോള്‍ പ്രത്യേക സേന വിഭാഗത്തെ പിൻവലിച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരെ നിയോഗിച്ചു. ശരീര പരിശോധനയിൽ ഇളവ് വന്നതോടെയാണ് വീണ്ടും ജയിലിലേക്ക് പ്രതികള്‍ കഞ്ചാവ് കടത്തു തുടങ്ങിയത്. സെന്‍ട്രല്‍ ജയിലിലെ 16 ബ്ലോക്കിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ പൂജപ്പുര പൊലീസ് കസെടുത്തിട്ടുണ്ട്.
അതേസമയം, സോപ്പുകവറിൽ പൊതിഞ്ഞ് ഒളിച്ചിരുന്ന കഞ്ചാവ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ കോടതി വളപ്പിൽ വച്ച് സുഹൃത്തുക്കള്‍ നൽകിയതാണെന്ന് നസീം ജയിൽ സൂപ്രണ്ടിന് മൊഴി നൽകി. കത്തിക്കുത്ത് കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വഞ്ചിയൂർ കോടതിയിൽ പ്രതികളെ ഹാജരാക്കിയിരുന്നു. അകമ്പടി പോയ പൊലീസുകാരുടെ ഒത്താശയോടെയാണ് കഞ്ചാവ് കടത്തിയതെന്ന് സംശയിക്കുന്നുണ്ട്.