Asianet News MalayalamAsianet News Malayalam

അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; പൊലീസ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മുക്കം നീലേശ്വരം സ്കൂളിലെ ആൾമാറാട്ടത്തിൽ ആണ് നടപടി.ഇതുസംബന്ധിച്ച് ഹയർ സെക്കന്ററി ഡയറക്ടർ തിങ്കളാഴ്ച്ച ഡിജിപിക്ക് പരാതി നൽകും. 

police enquiry in exam fraud teacher written exam for his students
Author
Kozhikode, First Published May 10, 2019, 9:21 PM IST

കോഴിക്കോട്: നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംഭവത്തില്‍  ഹയർ സെക്കന്ററി ഡയറക്ടർ തിങ്കളാഴ്ച്ച ഡിജിപിക്ക് പരാതി നൽകും. 

മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. നിഷാദ് വി. മുഹമ്മദ് 4 വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.

ഉത്തരക്കടലാസുകളിൽ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യ നിർണയം നടത്തിയ അധ്യാപകർക്ക് സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർത്ഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽ നിന്നും വരുത്തി നോക്കിയതോടെ പരീക്ഷ എഴുതിയത് വിദ്യാർത്ഥികളല്ലെന്ന് വ്യക്തമായി. ഒന്നിലധികം പേർക്കായി ഇയാൾ ഉത്തരം എഴുതിയതിൽ ദുരൂഹതയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിഗമനം. ഉത്തരങ്ങൾ താൻ എഴുതിയതാണെന്ന് അധ്യാപകൻ സമ്മതിച്ചിട്ടുണ്ട്.

സംഭവത്തിൽ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു. +2 ൽ മൂന്ന് കുട്ടികളുടെയും +1 ൽ 33 കുട്ടികളുടെയും പരീക്ഷഫലം തടഞ്ഞു വച്ചിരിക്കുകയാണ്. ആകെ പരീക്ഷയെഴുതിയ 174 കുട്ടികളിൽ 23 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. 2 കുട്ടികൾ തോറ്റു.

Follow Us:
Download App:
  • android
  • ios