തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പോസ്റ്റിട്ടു: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പരാതി ഉന്നയിച്ചത്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഭക്ഷണബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അടൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ സുനില്‍കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുള്ള ഗ്രൂപ്പില്‍ ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരമായതെന്നാണ് വിവരം.
MCC SQUADS എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പൊലീസുകാരൻ പോസ്റ്റിട്ടത്. കേരള സര്‍ക്കാരിന്റെ ഖജനാവിൽ നിന്ന് എടുത്തുകൊടുക്കേണ്ട പണമല്ലെന്നും കേന്ദ്രം എലക്ഷൻ കമ്മീഷൻ വക അയച്ചുകൊടുത്തിരിക്കുന്ന പണമാണെന്നും സുനിൽകുമാര്‍ വാട്സ്ആപ്പ് ഗ്രൂപ്പിൽ എഴുതി. പണം തടഞ്ഞുവെച്ചിരിക്കുന്നത് കളക്ട്രേറ്റിലുള്ളവരാണെന്ന് അസഭ്യ വാക്കോടെ പോസ്റ്റിൽ എഴുതിയിരുന്നു. പത്തനംതിട്ട കളക്ട്രേറ്റിൽ ഇത് സ്ഥരം പരിപാടിയാണെന്നും അന്വേഷണ കമ്മീഷനെ വെച്ച് ഇത് പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ സുനിൽകുമാര്‍, താൻ എല്ലാവരോടും ആലോചിച്ച് ഹൈക്കോടതിയിൽ പോകുമെന്നും ഗ്രൂപ്പിൽ എഴുതിയിരുന്നു. ഈ സംഭവത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടത്.