പിഎസ്‍സി പരീക്ഷാ തട്ടിപ്പ്; കൂടുതൽ പേർക്ക് പങ്ക്, പ്രതികൾക്ക് അയച്ച സന്ദേശം ശേഖരിച്ച് ക്രൈംബ്രാഞ്ച്
മൊബൈൽ ഫോൺ നശിപ്പിച്ചിട്ടും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സന്ദേശങ്ങൾ ശേഖരിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ച് നിർണായ തെളിവുകൾ ശേഖരിച്ചത്.
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ നിര്‍ണ്ണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്. കേസിലെ പ്രതികളായ സഫീറിനും ശിവരജ്ഞിത്തിനും മറ്റ് മൂന്നു പ്രതികൾക്കും അയച്ച സന്ദേശങ്ങൾ മുഴുവനും ക്രൈം ബ്രാഞ്ച് ശേഖരിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി ക്രൈം ബ്രാഞ്ച് പറഞ്ഞു.
ചോദ്യപേപ്പർ ചോർത്തിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ സംശയക്കുന്നവർ ഒളിവിലാണുള്ളത്. പ്രണവിനും സഫീറിനും കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൊബൈൽ ഫോൺ നശിപ്പിച്ചിട്ടും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സന്ദേശങ്ങൾ ശേഖരിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ച് നിർണായ തെളിവുകൾ ശേഖരിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ഫോൺ വിളി രേഖകളും ക്രൈംബ്രാഞ്ചിന് ശേഖരിച്ചിരുന്നു. ഹൈടെക് സെല്ലിന്‍റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം കൈമാറിയത്. എന്നാൽ, രേഖകൾ മുഴുവനായും ലഭിച്ചിരുന്നില്ല. ചോർത്തിയ പരീക്ഷ പേപ്പർ പ്രതികൾകെത്തിച്ചത് നവമാധ്യമങ്ങൾ വഴിയാണെന്നാണ് പൊലീസിന്‍റെ സംശയം.
2018 ജൂലൈ 22ന് പിഎസ്‍സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ എസ്എംഎസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയെന്നാണ് കേസ്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തു കേസുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയ ശേഷമാണ് പിഎസ്സി പരീക്ഷ തട്ടിപ്പിന് കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.