Asianet News MalayalamAsianet News Malayalam

'ആളുകള്‍ സംഘടിച്ച് നിങ്ങളെ ചോദ്യം ചെയ്തെങ്കില്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല'; വിശദീകരണവുമായി പി വി അന്‍വര്‍ എംഎല്‍എ

തനിക്കോ തന്‍റെ ബന്ധുക്കള്‍ക്കോ കക്കാടംപൊയിലില്‍ പാറമടകളില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

PV Anvar MLA clarifies his stand on attack against cultural leaders
Author
Thiruvananthapuram, First Published Oct 10, 2019, 11:43 PM IST

തിരുവനന്തപുരം:  നിലമ്പൂരിലെ കക്കാടംപൊയിലില്‍ അനധികൃത തടയണ സന്ദര്‍ശിക്കാനെത്തിയ സാംസ്കാരിക പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍.  തനിക്കോ തന്‍റെ ബന്ധുക്കള്‍ക്കോ കക്കാടംപൊയിലില്‍ പാറമടകളില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആളുകള്‍ സംഘടിച്ച് നിങ്ങളെ ചോദ്യം ചെയ്തെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. 

കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക്‌ മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നതിനാല്‍ ജോലിക്കാരായ 42ഓളം പേരുടെ കുടുംബംപട്ടിണിയിലാണ്. പ്രദേശത്ത് എന്ത് സംരംഭം തുടങ്ങിയാലും തന്‍റേതാണെന്ന വാർത്ത പ്രചരിപ്പിച്ച് രംഗം കൊഴുപ്പിക്കുന്നവർ നാട്ടുകാരുടെ വികാരത്തെ മാനിക്കണമെന്നും അന്‍വര്‍ കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും എംഎന്‍ കാരശ്ശേരിയെപ്പോലുള്ളവര്‍ അത്തരക്കാരുടെ തിരക്കഥയില്‍ വീണുപോയതില്‍ സങ്കടമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന തടയണ പരിശോധിക്കുന്നതിനായി എം എന്‍ കാരശ്ശേരി, ഡോ. ആസാദ്, സി ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ്, കെ അജിത, ടി വി രാജന്‍ തുടങ്ങിയവരെത്തിയപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ തടയാനെത്തിയത്. പി.വി.അൻവറിനോ,ബന്ധുക്കൾക്കോ കക്കാടുംപൊയിലിൽ പാറമട ഇല്ല.ആരോപണം ഉന്നയിക്കുന്നവർക്ക്‌ അത്‌ തെളിയിക്കാനുള്ള ബാധ്യതയുമുണ്ട്‌.

നിലമ്പൂരിലെ രാഷ്ട്രീയ അന്തരീക്ഷം മുൻകാലങ്ങളേക്കാൾ,ഒരുപാട്‌ മാറിയിട്ടുണ്ട്‌.ചിലർക്ക്‌ ഇക്കാര്യത്തിലെ അസ്വസ്ഥത മൂലം,ഉറക്കം ലഭിക്കാത്ത സാഹചര്യം സംജാതമായിട്ടുണ്ട്‌.അവർ എഴുതുന്ന തിരക്കഥയിൽ,കാരശേരി മാഷിനെ പോലെയുള്ളവർ വീണു പോയതിൽ അത്ഭുതം തോന്നുന്നുണ്ട്‌.സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നിലമ്പൂരിൽ കഴിഞ്ഞ കുറച്ച്‌ നാളുകളായി നടന്ന് കൊണ്ടിരിക്കുന്നത്‌.അതിലൊക്കെ,നേതൃത്വം നൽകുന്ന എന്നെ പരമാവധി തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയതായി ആരംഭിച്ച പരിപാടികൾ എവിടെ നിന്ന് പ്ലാൻ ചെയ്തതാണെന്നും അതിന് ആരൊക്കെ നേതൃത്വം നൽകിയിട്ടുണ്ടെന്നും വ്യക്തമായ ധാരണയുണ്ട്‌.

കക്കാടുംപൊയിലിലെ വാട്ടർ തീം പാർക്ക്‌ മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നു.അതോടെ പാർക്കിലെ ജോലിക്കാരായ 42-ഓളം ആളുകളുടെ കുടുംബങ്ങളും പട്ടിണിയിലാണ്.അവിടെ,ആരെന്ത്‌ സംരംഭം തുടങ്ങിയാലും അതെല്ലാം പി.വി.അൻവറിന്റേതാണെന്ന വാർത്ത സൃഷ്ടിച്ച്‌,രംഗം കൊഴുപ്പിക്കുന്നവർ അവിടുത്തെ നാട്ടുകാരുടെ വികാരത്തേയും മാനിക്കണം.പ്രദേശത്ത്‌ വ്യാപകമായിരുന്ന കവുങ്ങ്‌ കൃഷി നശിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അവർ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.അവർ സംഘടിച്ച്‌,നിങ്ങളെ ചോദ്യം ചെയ്തെങ്കിൽ ഞാൻ അതിന് ഉത്തരവാദിയല്ല.കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ബിസിനസ്‌ ആവശ്യത്തിനായി ശ്രീലങ്കയിലാണ്.ഈ വിഷയങ്ങൾ ഒക്കെ മാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്‌.

ഈ പരിപാടികൾക്ക്‌ നേതൃത്വം നൽകുന്നവർ,ഇപ്പോൾ തന്നെ ഇങ്ങനെ ഒരു വിവാദവുമായി ഇറങ്ങി പുറപ്പെട്ടതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്‌.അഞ്ച്‌ നിയമസഭാ സീറ്റുകളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പാണ് ഷാജഹാൻ ഉൾപ്പെടെയുള്ളവരുടെ ലക്ഷ്യം.അതിനൊപ്പം,ഈ നാടകത്തിന്റെ പിന്നിലെ ചിലരുടെ രാഷ്ട്രീയ ലാഭങ്ങൾ നിലമ്പൂരിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ആലോചിച്ചാൽ,ആർക്കും കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.ഇന്നലത്തെ പരിപാടി സ്പോൺസർ ചെയ്തത്‌,കൊല്ലത്തും നിലമ്പൂരിലുമുള്ള ചില തൽപ്പരകക്ഷികളാണ്.കാരശേരി മാഷ്‌,അദ്ദേഹം പോലും അറിയാതെ,തിരക്കഥ എഴുതിയവരുടെ നാടകത്തിലെ കഥാപാത്രമായി മാറുകയാണുണ്ടായത്‌.ഇല്ലാത്ത പാറമട,ഉണ്ടെന്ന പേരിൽ ക്രൂശിക്കാൻ ശ്രമിക്കുന്ന മാധ്യമസുഹൃത്തുകൾ വസ്തുതകൾ കൃത്യമായി അന്വേഷിക്കണം.

നിങ്ങൾ നടത്തുന്ന ഈ പെയ്ഡ്‌ സമരങ്ങളെ ജനം വകവെയ്ക്കില്ല.കഴിഞ്ഞ മൂന്നര കൊല്ലങ്ങളായി,ചാനൽ ചർച്ചകളിൽ പങ്കെടുത്ത്‌,വെള്ളത്തിൽ വരയ്ക്കുന്ന വര പോലെ,ഇടതുപക്ഷത്തെ കരിവാരി തേക്കുന്നവർ എന്നതിനപ്പുറം,സി.ആർ.നീലകണ്ഠനും ഷാജഹാനും എന്ത്‌ പ്രസക്തിയാണുള്ളത്‌? 61 പേർ മരണമടഞ്ഞ നിലമ്പൂരിലേക്ക്‌,ഒരു തുണ്ട്‌ തുണി എത്തിക്കാൻ ഇവരിൽ ഒരാൾക്കും ഇന്ന് വരെ കഴിഞ്ഞിട്ടില്ല.എല്ലാം കഴിഞ്ഞ ശേഷം,പണം പറ്റിയുള്ള നീലകണ്ഠന്റെ എഴുന്നള്ളത്ത്‌ ജനം വിലയിരുത്തുന്നുണ്ട്‌.കഴിഞ്ഞ ദിവസം ശ്രീ.വി.എം.സുധീരനൊപ്പം,പാതാർ സന്ദർശ്ശിച്ച നീലകണ്ഠനും കേട്ടതാണ് അവിടുത്തെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ.ആ പോരായ്മ പരിഹരിക്കാൻ ഇറങ്ങിയ നിങ്ങൾക്ക്‌ ജനങ്ങൾ മറുപടി നൽകി.അതിനൊന്നും ഞാൻ ഉത്തരവാദിയല്ല.

ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും എന്റെ ഗുണ്ടകളായി ചിത്രീകരിക്കുന്നവർ,അതിൽ കോൺഗ്രസ്‌-ലീഗ്‌ നേതാക്കളും ഉണ്ടെന്ന് പറയുന്നതോടെ തന്നെ,രാഷ്ട്രീയത്തിനും അതീതമായി അത്‌ നാട്ടുകാരുടെ പ്രതിഷേധമാണെന്ന് നിങ്ങളും സമ്മതിക്കുന്നുണ്ട്‌.എന്തൊക്കെ കുപ്രചരണങ്ങൾ സൃഷ്ടിച്ചാലും തളരില്ല.കഴിയുന്നതിന്റെ പരമാവധി അത്‌ പലരും നടത്തിയിട്ടുണ്ട്‌.ഇനിയും തുടർന്നാലും വിരോധമില്ല.നിലമ്പൂരിലെ ചിന്താശേഷിയുള്ള ജനങ്ങൾ എനിക്കൊപ്പമുണ്ട്‌.എന്നെ വിലയിരുത്തേണ്ടത്‌ അവരാണ്.എനിക്ക്‌ അവരുടെ അംഗീകാരം മാത്രം മതി.

Follow Us:
Download App:
  • android
  • ios