വൃദ്ധയെ തലയ്ക്കടിച്ച് സ്വർണം കവർന്ന കേസ്; ദമ്പതികളായ മഞ്ജുഷയും എബിൻസും പിടിയിൽ
കേബിൾ ടിവി ഓപ്പറേറ്റർമാർ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ തലയ്ക്കടിച്ചാണ് ഇവർ സ്വർണം കവർന്നത്
കൊച്ചി: ഏരൂരിൽ വൃദ്ധയെ തലയ്ക്കടിച്ച് സ്വർണം കവർന്ന കേസിൽ പ്രതികളായ ദമ്പതികൾ പിടിയിൽ. എബിൻസ്, മഞ്ജുഷ എന്നിവരാണ് പിടിയിലായത്. കേബിൾ ടിവി ഓപ്പറേറ്റർമാർ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ തലയ്ക്കടിച്ചാണ് ഇവർ സ്വർണം കവർന്നത്. ആറര പവൻ സ്വർണം മോഷ്ടിച്ച ഇവരെ ഹിൽ പാലസ് പൊലീസാണ് പിടികൂടിയത്. ഇരുവരെയും വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
എൺപത് വയസുകാരിയായ വൃദ്ധയെ തലയ്ക്കടിച്ച് സ്വർണം കവർന്നത്. എരൂർ ലേബർ കോർണർ ജംഗ്ക്ഷന് സമീപം താമസിക്കുന്ന രഘുപതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കേബിള്‍ ടിവി ഓപ്പറേറ്റർമാരെന്ന വ്യാജേന വീട്ടിലെത്തിയാണ് എബിൻസും മഞ്ജുഷയും മോഷണം നടത്തിയത്.
ട്രായുടെ പുതിയ നിർദേശപ്രകാരം വീട്ടിലെ കേബിള്‍ കണക്ഷനില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനുണ്ടെന്നുപറഞ്ഞാണ് ഉച്ചയോടെ മോഷ്ടാക്കള്‍ എത്തിയത്. സമീപത്തെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കള്‍ വരികയും പോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വിരമിച്ച അധ്യാപിക കൂടിയായ രഘുപതി മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. യുവതി വീടിന് പുറത്ത് കാത്തുനിന്നു. വീടിനകത്തു കയറിയ യുവാവ് വൃദ്ധയുടെ തലയ്ക്ക് ആയുധമുപയോഗിച്ച് അടിച്ചാണ് മുറിവേല്‍പിച്ചത്.
രഘുപതിക്ക് കൈക്കും പരിക്കേറ്റിരുന്നു. വൃദ്ധയുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ആറരപവനോളം വരുന്ന ആഭരണങ്ങള്‍ കവർന്ന് 10 മിനിറ്റിനകം യുവാവും യുവതിയും സ്ഥലം വിട്ടു. വൃദ്ധ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.