Asianet News MalayalamAsianet News Malayalam

'പൂതന' പരാമർശത്തിൽ കുടുങ്ങി സുധാകരൻ; സ്ത്രീ വിരുദ്ധമെന്ന് ഷാനിമോൾ ഉസ്മാൻ, മാപ്പുപറയണമെന്ന് മഹിളാ കോൺഗ്രസ്

രമ്യ ഹരിദാസിനെതിരായ സ്ത്രീവിരുദ്ധപരാമർശം പോലെയാണ് ഷാനിമോൾക്കെതിരായ അധിക്ഷേപമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലുപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തി. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

shanimol usman response for g sudhakaran criticism
Author
Kochi, First Published Oct 5, 2019, 1:28 PM IST

കൊച്ചി: ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതനാ പരാമർശം അരൂരിൽ ചൂടേറിയ ചർച്ചയാകുന്നു. സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സുധാകരന് തന്നെ ചെറുപ്പം മുതലേ അറിയാവുന്നതാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ അതിയായ ദു:ഖമുണ്ടെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. കൂടുതൽ നടപടികൾ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് ചെയ്യുമെന്നും ഷാനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഷാനിമോൾ ഉസ്മാന്റെ പ്രതികരണം..

"പൊതു ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമർശം കേൾക്കുന്നത്. എനിക്ക് അതിൽ അതിയായ ദുഃഖവും ഉണ്ട്.വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോ​ഗമാണ് മന്ത്രി ജി സുധാകരൻ നടത്തിയിട്ടുള്ളത്. വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളിലുള്ള ശക്തമായ പ്രതിഷേധവും കൂടി ഞാൻ അറിയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫ് നേതൃത്വം പ്രതികരിക്കട്ടേ എന്നാണ് എന്റെ നിലപാട്"- ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

അതേസമയം, ഷാനിമോൾക്കെതിരായ പരാമർശത്തിനെതിരെ  മഹിളാ കോൺഗ്രസ‌ും രം​ഗത്തെത്തി. സുധാകരൻ മാപ്പ് പറയണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. ഇടത് പക്ഷം മുമ്പും കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ സമാന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സുധാകരന്റേത് സവർണ മേധാവിത്വമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
 
ജി സുധാകരന്റെ പൂതന പരാമർശത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തി. തീർത്തും സ്ത്രീ വിരുദ്ധ പരാമർശമാണ് സുധാകരൻ നടത്തിയതെന്നും രമ്യ ഹരിദാസിനെതിരെയും സിപിഎം തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി. സുധാകരൻ രംഗത്തെത്തി. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് മന്ത്രി പറഞ്ഞു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു. പത്രക്കാർ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും ആലപ്പുഴ ബൈപാസ്സ് വാർത്തകൾ ഇതിനു ഉദാഹരണമാണെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. 

Read More: 'ഷാനിമോൾ സ്വന്തം സഹോദരിയെ പോലെ'; 'പൂതന' പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി ജി സുധാകരൻ

സുധാകരന്റെ പരാമർശത്തിനെതിരെ നേരത്തെയും കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് സർക്കാർ ചെലവിൽ വനിതാ മതിൽ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാർത്ഥിക്ക് എതിരെയുള്ള 'പൂതന' പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്നായിരുന്നു കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞത്.

ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.  

മന്ത്രിക്കതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷിന് യുഡിഎഫ് പരാതി നൽകി. റോഡ് നിർമാണം തടസപ്പെടുത്തിയതിന് സ്ഥാനാർഥിക്കെതിരായ കേസിന് പിന്നാലെ മന്ത്രിയുടെ വിവാദ പരാമർശവും കോൺഗ്രസിന് പ്രചാരണരംഗത്ത് വീണുകിട്ടിയ ആയുധമായിരിക്കുകയാണ്.

Read More; ഷാനിമോൾ ഉസ്മാനെ 'പൂതന' എന്ന് വിളിച്ച ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്

Follow Us:
Download App:
  • android
  • ios