മിനിമം വേതനം പോലും ലഭിക്കാത്തവർ നിരവധി, ആയിരക്കണക്കിന് നിയമലംഘനങ്ങൾ, ഹോസ്പിറ്റൽ മേഖലയിൽ തൊഴിൽ വകുപ്പ് പരിശോധന
ഹോസ്പിറ്റൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്‌മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 34235 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 628 പേർക്ക് മിനിമം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി.
തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധി ക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം