യുഎപിഎ അറസ്റ്റ്; പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ് പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, അലനെയും താഹയും സിപിഎമ്മിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം.
കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ജില്ലാ കോടതിയിൽ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും.
താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ് പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ. അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഇരുവർക്കും ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും.
അതേസമയം, അലനെയും താഹയും സിപിഎമ്മിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ജനറൽ ബോഡി റിപ്പോർട്ടിംഗ് ഇന്ന് പൂർത്തിയാകും. അലനും താഹയും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.