പാലാരിവട്ടം അഴിമതി: സുപ്രധാന രേഖകള്‍ കാണാനില്ലെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വിജിലൻസ്
പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഫയലില്‍ നിന്നും നോട്ട് ഫയല്‍ കാണാനില്ലെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും വിജിലന്‍സ്.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വിജിലന്‍സ്. പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഫയലില്‍ നിന്നും നോട്ട് ഫയല്‍ കാണാനില്ലെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും വിജിലന്‍സ് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാനില്ലെന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായതെന്നായിരുന്നു വാര്‍ത്ത. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച രേഖയാണിത്.
എട്ടേകാല്‍ കോടി രൂപയാണ് കരാറേറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്. വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട്ഫയല്‍ പരിഗണിച്ചാണ് പാലം കരാര്‍ കമ്പനിക്ക് പണം അനുവദിക്കാൻ മുൻ മന്ത്രി ഇബ്രാംഹിംകുഞ്ഞ് ഉത്തരവിട്ടത്. നോട്ട് ഫയൽ വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്ത് സെക്രട്ടറിക്ക് കത്തുനൽകിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.