നഷ്ടപരിഹാരത്തിന്മേല്‍ ഉറപ്പ്; ഭര്‍തൃവീടിന് മുന്നിലെ സമരം യുവതി അവസാനിപ്പിച്ചു
24 കാരി ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുളള രണ്ട് മക്കളെയും ജീവനാംശം പോലും നല്‍കാതെ തലാക്ക് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ വളയം പൊലീസ് മുത്തലാഖ് നിരോധന നിയമമനുസരിച്ച് കേസെടുത്തിരുന്നു.
കോഴിക്കോട്: നാദാപുരം വാണിമേലിൽ തലാക്ക് ചൊല്ലിയതിനെതിരെ ഭർതൃവീടിന് മുന്നിൽ കുട്ടികളുമായി സമരം ചെയ്തിരുന്ന ഫാത്തിമ ജുവൈരിയ സമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുക നൽകാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. അതേസമരം ഭർത്താവിനെതിരായ കേസുകൾ അതേ രീതിയിൽ തുടരുമെന്നും യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. 24 കാരി ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുളള രണ്ട് മക്കളെയും ജീവനാംശം പോലും നല്‍കാതെ തലാക്ക് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ വളയം പൊലീസ് മുത്തലാഖ് നിരോധന നിയമമനുസരിച്ച് കേസെടുത്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ സമീര്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ജുവൈരിയയെയോ കുട്ടികളെയോ കാണാന്‍ കൂട്ടാക്കിയതുമില്ല. ഇതിനെത്തുടര്‍ന്നാണ് ജുവൈരിയയും കുട്ടികളും സമീറിന്‍റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമീറിന്‍റെ പിതാവിന്‍റെ പേരിലായിരുന്ന വീട് തന്നെ പുറത്താക്കാനായി സമീറിന്‍റെ സഹോദരന്‍റെ പേരിലേക്ക് മാറ്റി. തനിക്ക് സ്ത്രീധനമായി മാതാപിതാക്കള്‍ നല്‍കിയ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തന്നെ പുറത്താക്കിയതെന്നും ജുവൈരിയ ആരോപിച്ചിരുന്നു.
ഗാര്‍ഹിക പീഢനമാരോപിച്ച് ജുവൈരിയ നല്‍കിയ കേസില്‍ നാദാപുരം മജിസ്ട്രേട്ട് കോടതി ജുവൈരിയയ്ക്കും കുട്ടികള്‍ക്കും പ്രതിമാസം 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ഇത് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സ്ത്രീധനമായി കിട്ടിയ സ്വര്‍ണം തിരിച്ച് നല്‍കണമെന്നും കുട്ടികള്‍ക്ക് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വടകര കുടുംബ കോടതിയില്‍ മറ്റ് രണ്ട് കേസുകളും ജുവൈരിയ നല്‍കിയിട്ടുണ്ട്. എംപി ബിനോയ് വിശ്വം ഉള്‍പ്പെടെ നിരവധി പേര്‍ ജുവൈരിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ജുവൈരിയയെ മഹല്ല് കമ്മറ്റി വഴി ഒരു വര്‍ഷം മുമ്പേ മൊഴി ചൊല്ലിയതാണെന്നും ചൊല്ലിയത് മുത്തലാഖല്ലെന്നനുമായിരുന്നു സമീറിന്‍റെ കുടുംബത്തിന്‍റെ വാദം.