സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കണ്ണൂർ സ്വദേശിനിയും കളമശ്ശേരിയിലെ ഹോസ്റ്റൽ വാർഡനുമായ ആര്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവ: സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കണ്ണൂർ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റൽ വാർഡനുമായ ആര്യ (34) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിന് ആലുവയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നിന്നും ഇരുചക്രവാഹനം മാറ്റിവക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ ആര്യ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മാവേലിക്കര സ്വദേശി റിങ്കുവിനാണ് മർദനമേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃ-ശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.
സംഭവം പരാതിയായി പൊലീസില്‍ എത്തിയതോടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അഭിഭാഷകനുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെ വച്ചും റിങ്കുവിനോട് തട്ടിക്കയറിയതോടെ കേസുമായി മുന്നോട്ട് പോകാന്‍ റിങ്കുവിന്‍റെ സെക്യൂരിറ്റി ഏജന്‍സി തീരുമാനിക്കുകയായിരുന്നു. വണ്ടിയെടുത്ത് തന്ന റിങ്കു തന്നെ തുറിച്ചു നോക്കിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസിനോട് യുവതി പറഞ്ഞത്.