കുറ്റിക്കുരുമുളക് കൃഷിയില്‍ നൂറുമേനി വിളവുമായി പ്രവാസി
കോഴിക്കോട്: കുരുമുളക് കൊടിയിടാന് താങ്ങുകാല് വേണമെന്നും കൊടി വളര്‍ന്ന് തിരിയിടാന്‍ ഏതെങ്കിലും ഒരു മരം കൂടിയേ കഴിയൂ എന്നുള്ള ധാരണ തിരുത്തുകയാണ് പ്രവാസിയായ ചെക്കനാരി മുഹമ്മദ് ബഷീര്‍. നന്മണ്ട പൊയില്‍ത്താഴം ചെക്കനാരി മുഹമ്മദ് ബഷീറാണ് കുറ്റിക്കുരുമുളക് കൃഷിയില്‍ വിജയഗാഥ രചിച്ച് പ്രവാസികള്‍ക്ക് മാതൃകയാകുന്നത്. കുരുമുളക് വളര്‍ത്തി വീട്ടുപടിക്കല്‍ വയ്ക്കുന്നത് കൗതുകമായി തോന്നാമെങ്കിലും അലങ്കാരം എന്നതിലുപരി വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തം വീട്ടുമുറ്റത്തുള്ള ചെടിച്ചട്ടിയില്‍ നിന്നും പറിച്ചെടുക്കാമെന്ന സംതൃപ്തിയും ബഷീര്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് പതിറ്റാണ്ടുമുമ്പ് സുഹൃത്ത് പ്രഭാകരന്‍നായരാണ് കുറ്റിക്കുരുമുളക് കൃഷിയെക്കുറിച്ച് ബഷീറിനോട് പറയുന്നത്. പ്രവാസിയായ ബഷീര്‍ പിന്നെ ഒട്ടും അമാന്തം കാണിക്കാതെ ബിസിനസ്സിനേക്കാളുപരി ഔഷധഗുണമുള്ള കുരുമുളക് കൃഷിയിലേക്ക് ഇറങ്ങി. പന്നിയൂര്‍ ഒന്ന് , കരിമുണ്ട ഇനങ്ങളിലായി അമ്പതോളം തൈകളാണ് വീട്ടുമുറ്റത്ത് ഉള്ളത്. പൂച്ചട്ടികളിലുള്ള തൈകള്‍ അലങ്കാരച്ചെടികളെന്നോണം വളർത്തുന്നു. വളമിട്ട് ദിവസവും നനച്ച് ശുശ്രൂഷിച്ചാല്‍ എല്ലാകാലത്തും കുരുമുളക് ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. പോളിത്തീന്‍ സഞ്ചികളില്‍ നട്ട് വേരുപിടിപ്പിച്ച ശേഷം നടുന്നതാണ് നല്ലതെന്ന് ബഷീര്‍ പറയുന്നു.
സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലമാണ് വേരുപിടിപ്പിക്കാനുള്ള പാര്‍ശ്വ ശിഖരങ്ങള്‍ നടുന്നതിന് ഏറ്റവും യോജിച്ചതെന്നും ഈ കര്ഷകന് പറയുന്നു. കൊടിയൊന്നില് നിന്ന് വര്‍ഷത്തില്‍ ഒരു കിലോഗ്രാം വരെ ഉണങ്ങിയ കുരുമുളക് കിട്ടും. ഇദ്ദേഹം ഓരോ കിളിര്‍പ്പിലും തിരിയും താരുമായി നില്ക്കുന്ന നിത്യവസന്തം തുളുമ്പുന്ന പൂച്ചട്ടിയിലെ കുരുമുളക് കൊടി കാണാനും കൃഷിയെ കുറിച്ച് അന്വേഷിക്കാനും ചെക്കനാരിയിലെ വീട്ടുമുറ്റത്തെത്തുന്നവരുടെ എണ്ണം കുറവല്ല.