ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ മരിക്കുന്നവരില്‍ കൂടുതലും കേരളത്തില്‍
ദില്ലി:ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളിൽ കൂടുതൽ മരണം നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് പഠനം. 35 ശതമാനം മരണവും കേരളത്തില്‍ നിന്നാണ് എന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കുറവ് പശ്മചിമ ബംഗാളിലുമാണ് (10 ശതമാനം). 2015ലെ ഗവൺമെന്‍റ് സാമ്പിൾ രജിസ്ട്രേഷൻ സർവെ (എസ്.ആർ.എസ്) റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
ഇന്ത്യയില്‍ 35 ശതമാനം പേർക്ക് മാത്രമേ യോഗ്യരായ മെഡിക്കൽ ജീവനക്കാരിൽ നിന്ന് ചികിത്സ ലഭിക്കുന്നുള്ളൂവെന്നും സർവെ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ 27 ശതമാനവും സർക്കാർ ആശുപത്രികളിൽ നിന്നുമാണ്. 17 ശതമാനം പേർക്ക് മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ നിന്ന് യോഗ്യരായ പരിപാലകരില്‍ നിന്ന് ചികിത്സ ലഭിക്കുന്നത്. രാജ്യത്ത് 21 ശതമാനം പേർക്കും മരിക്കുന്നതിന് മുമ്പ് പരിശീലനം ലഭിക്കാത്തവരിൽ നിന്നാണ് ചികിത്സ ലഭിച്ചതെന്നും സർവെയിൽ വ്യക്തമാകുന്നു.
സർക്കാർ ആശുപത്രികളിൽ കൂടുതൽ മരണം നടക്കുന്നത് ഹിമാചൽ പ്രദേശിലും (51%) കുറവ് ജാർഖണ്ഡിലു(18%)മാണ്. . പരിശീലനം ലഭിക്കാത്തവർ ആരോഗ്യപരിചരണം നൽകുന്നതിൽ മുന്നിൽ ഒഡീഷയാണ് (41 %). കുറവ് പഞ്ചാബിലും( 1.4 %)
യോഗ്യരായവർ ചികിത്സിച്ചിട്ടും മരണനിരക്ക് കൂടുതലുള്ള സംസ്ഥാനം ഹരിയാനയിലാണ്. ഇവിടെ ഇത്തരത്തില്‍ 52 ശതമാനം പേര്‍ മരണപ്പെട്ടു. കുറവ് ഒഡീഷയിലാണ് (15%) 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗ്രാമീണ മേഖലയിൽ 25,308 പബ്ലിക് ഹെൽത്ത് സെന്‍ററുകളിൽ 3000ൽ അധികം ഡോക്ടർമാരുടെ കുറവുള്ളതായും പത്ത് വർഷം കൊണ്ട് ഡോക്ടർമാരുടെ അഭാവം 200 ശതമാനമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.