ആണ്‍കുഞ്ഞ് ജനിക്കുന്നതിനായി അയല്‍വീട്ടിലെ നാലുവയസുകാരിയെ ബലി നല്‍കിയ ക്രൂരത
പെണ്‍കുഞ്ഞുങ്ങളോട് പൊതുവെ ഉത്തരേന്ത്യയ്‌ക്ക് ഒരു ഇഷ്‌ടക്കുറവ് ഉണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പെണ്‍ഭ്രൂണഹത്യാനിരക്ക് കൂടുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ബേഠി ബച്ചാവോ, ബേഠി പഠാവോ എന്നിങ്ങനെയുള്ള ക്യാംപയിനുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് തന്നെ ജനങ്ങളുടെ മനോഭാവം മാറാനാണ്. എന്നാല്‍ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നടന്ന ക്രൂരത ഏവരെയും ഞെട്ടിക്കുന്നതാണ്. നാലു പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതോടെ നിരാശരായ ദമ്പതികള്‍ തൊട്ടടുത്ത വീട്ടിലെ നാലുവയസുകാരിയെ ബലിനല്‍കുകയായിരുന്നു. ഓരോതവണ ഭാര്യ പ്രസവിക്കുമ്പോഴും ആണ്‍കുഞ്ഞ് ജനിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചു. എന്നാല്‍ നാലുതവണയും നിരാശരായി. അങ്ങനെയാണ് സതീഷ് സിങും ഭാര്യ നമിതയും കൂടി ഇവരുടെ തൊട്ടടുത്ത ഗ്രാമത്തിലെ ദുര്‍മന്ത്രവാദി വ്രികേഷ് പാലിനെ കണ്ടത്. ഒരു പെണ്‍കുഞ്ഞിനെ ബലി നല്‍കിയാല്‍, ആണ്‍കുഞ്ഞ് ജനിക്കുമെന്നായിരുന്നു ദുര്‍മന്ത്രവാദിയുടെ ഉപദേശം.
അങ്ങനെ അയല്‍വീട്ടിലെ അക്ഷിത എന്ന നാലുവയസുകാരിയെ സതീഷ് സിങിന്റെ പിതാവ് കബൂല്‍ സിങ് തട്ടിക്കൊണ്ടുവന്നു. ഉടന്‍തന്നെ ദുര്‍മന്ത്രവാദി നിര്‍ദ്ദേശിച്ചപ്രകാരമുള്ള ബലി കര്‍മ്മങ്ങള്‍ തുടങ്ങി. കുട്ടിയുടെ കൈയും കാലും ജീവനോടെതന്നെ മുറിച്ചെടുത്തു. അതിനുശേഷം കണ്ണ ചൂഴ്ന്നെടുക്കുകയും മൂക്കും ചെവിയും അറുത്തുമാറ്റുകയും ചെയ്തു. അവസാനം കഴുത്ത് മുറിച്ച് ബലി കര്‍മ്മം പൂര്‍ത്തിയാക്കി. മകളെ കാണാതായതോടെ അക്ഷിതയുടെ പിതാവ് മഹാവീര്‍ സിങ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഏറെ അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നും കണ്ടില്ല. നാലുദിവസത്തിനുശേഷം ഈ ഗ്രാമത്തിലെ വയലില്‍ പണിയെടുത്തുകൊണ്ടിരുന്നവരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ അക്ഷിതയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സതീഷ് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ സമയം കബൂല്‍ സിങ്, നമിത എന്നിവര്‍ ഒളിവില്‍ പോയി. സതീഷിനെ ചോദ്യം ചെയ്‌തതിനെതുടര്‍ന്ന് വ്രികേഷ് പാലിനെയും പോലീസ് പിടികൂടി. നമിതയും കബൂല്‍ സിങും ഇപ്പോഴും ഒളിവിലാണ്.