യജമാനന്‍ മുങ്ങി മരിച്ചതറിയാതെ വളര്‍ത്തുനായ കുളക്കരയില്‍ കാത്തിരുന്നത് മണിക്കൂറോളം; കരളലിയിക്കും കാഴ്ച
കുളക്കരയില്‍ യജമാനന്റെ ചെരിപ്പിനരികെ ഇരിക്കുന്ന മഹിയെ കണ്ടാല്‍ പലരുടെയും കണ്ണ് നിറഞ്ഞ് പോകും. കഴിഞ്ഞ വെള്ളിഴായ്ച്ച രാവിലെ കൃഷിയിടം വൃത്തിയാക്കാനായാണ് സോംപ്രസോങ് പാടത്തിലേക്ക് പോയത്.
തായ്‌ലാന്റ്: കുളത്തില്‍ മുങ്ങി മരിച്ച തന്റെ യജമാനനെ കാത്ത് വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്ന വളര്‍ത്തുനായയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. തായ്‌ലാന്റിലെ ചാന്ദപുരിയിലാണ് സംഭവം. 56 കാരനായ സോംപ്രസോങ് സ്രിതോങ്ഖുവിനെ കാത്താണ് മഹി എന്ന വളര്‍ത്തുനായ വെള്ളത്തിൽ നോക്കി ഇരിക്കുന്നത്.
കുളക്കരയില്‍ യജമാനന്റെ ചെരിപ്പിനരികെ ഇരിക്കുന്ന മഹിയെ കണ്ടാല്‍ പലരുടെയും കണ്ണ് നിറഞ്ഞ് പോകും. കൃഷിയിൽ ഏറെ താൽപര്യമുള്ള ആളായിരുന്നു സോംപ്രസോങ്. കഴിഞ്ഞ വെള്ളിഴായ്ച്ച രാവിലെ കൃഷിയിടം വൃത്തിയാക്കാനായാണ് അയാൾ പാടത്തിലേക്ക് പോയത്. കുളത്തില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ വഴുതി വീണതാകാമെന്നാണ് കരുതുന്നത്.
എന്നാല്‍ സോംപ്രസോങ് മരിച്ചത് അറിയാതെ മണിക്കൂറോളമാണ് മഹി കുളത്തിലെ വെള്ളത്തിൽ നോക്കിയിരുന്നത്. ഏറെ നേരമായിട്ടും തിരികെ കാണാത്തതിനെ തുടര്‍ന്ന് സോംപ്രസോങ്ങിന്റെ സഹോദരി കൃഷിയിടത്തേയ്ക്ക് അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് കുളക്കരയില്‍ മഹിയും സോംപ്രസോങ്ങിന്റെ ചെരുപ്പുകളും കാണുന്നത്. എന്തോ അപകടം ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കിയ അവർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയെങ്കിലും കുളത്തിന്റെ കരയില്‍ നിന്ന് മഹി മടങ്ങിയെത്തിയില്ല. കൃഷിയിടം നനയ്ക്കാനായി ബാക്കറ്റിൽ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴായിരിക്കാം സോംപ്രസോങ് അപകടത്തില്‍ പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. വർഷങ്ങളോളമായി മഹി നമ്മളോടൊപ്പം ഉണ്ടെന്നും സോംപ്രസോങ്ങിന് അവനെ ജീവനായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.