മനുവിന്‍റെ സ്വന്തം പെങ്ങളൂട്ടി; അപൂര്‍വ ബന്ധത്തിന്‍റെ കഥ
കഴിഞ്ഞ ദിവസം മനുവിന്‍റെ വിവാഹ നിശ്ചയമായിരുന്നു. ചടങ്ങിലേക്ക് പ്രതിശ്രുതവരനെത്തിയതും പെങ്ങളെയും ഒക്കത്തിരുത്തി.
തിരുവനന്തപുരം: മീനുവിനെയും കൊണ്ട് മനു(ഹരിപ്രസാദ്-32) ഇങ്ങനെ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് 28 വർഷമായി. നടക്കാനാകാത്ത അനിയത്തി മനുവിന് ഒരിക്കലും ഭാരമായിരുന്നില്ല. കഴിഞ്ഞ ദിവസം മനുവിന്‍റെ വിവാഹ നിശ്ചയമായിരുന്നു. ചടങ്ങിലേക്ക് പ്രതിശ്രുതവരനെത്തിയതും പെങ്ങളെയും എടുത്തുതന്നെ. ആരോ പകർത്തിയ ഈ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പുളിയറക്കോണം കൂരുവിളയിലെ ഒറ്റമുറി വാടകവീട് ഒരു സ്നേഹക്കൂടാണ്. ജന്മനാ മീനുവിന് ചലനശേഷിയില്ല. അച്ഛൻ നേരത്തെ മരിച്ചു. കുഞ്ഞുനാൾ മുതൽ മീനു ലോകം കാണുന്നത് മനുവിന്‍റെ ഒക്കത്തിരുന്നാണ്. മീനുവിനെ നോക്കാൻ വേണ്ടിയായിരുന്നു മനു വിവാഹം വേണ്ടെന്ന് വച്ചത്. ഒടുവിൽ സഹോദരി തന്നെ നിർബന്ധത്തിന് മനു വഴങ്ങി. നഗസഭയുടെ പട്ടം വാർഡ് കൗൺസിലർ രമ്യാരമേശാണ് മനുവിന്‍റെയും മീനുവിൻറെയും ജീവിതത്തിലേക്ക് ഇനി എത്തുന്നത്. മനുവിന് ഇനി ഒരാഗ്രഹം കൂടിയുണ്ട്. വാടക വീട് മാറി, അമ്മക്കും സഹോദരിക്കും പിന്നെ ജീവിത പങ്കാളിക്കുമൊപ്പം സ്വന്തമായൊരു വീട്. അതിനായുള്ള ഓട്ടത്തിലാണ് മനു.
പെങ്ങളെയും എടുത്ത് വിവാഹ നിശ്ചയത്തിനെത്തിയത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതില്‍ മനുവിന് തെല്ല് പരിഭവമുണ്ട്. പുറംലോകം അറിയരുതെന്ന് കരുതിയ കാര്യമാണ്. പ്രശസ്തിക്ക് വേണ്ടിയല്ല, സഹോദരിയെ പരിപാലിക്കുന്നത് കടമാണെന്നാണ് മനുവിന്‍റെ പക്ഷം. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാന്‍ മീനുവിനെ എടുത്തുകൊണ്ട് പോയതാണ് ആരോ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും ഇവരുടെ സ്നേഹം സമൂഹത്തിന് മാതൃകയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
"