അജിമോന് വൃക്ക മാറ്റിവയ്ക്കാന്‍ എട്ട് ലക്ഷം രൂപ വേണം; സഹായത്തിന് ഒറ്റക്കെട്ടായി നാട്ടുകാര്‍
നാളെ രാവിലെ 11മുതൽ വൈകിട്ട് നാല് മണിവരെയുളള സമയം കൊണ്ട് പഞ്ചായത്തിന്റെ 13വാർഡുകളിലുമുള്ള മുഴുവൻ വീടുകളിലുമെത്തി ചികിത്സയ്ക്കുള്ള പണം കണ്ടത്താനാണ് തീരുമാനം.
ആലപ്പുഴ: വൃക്കരോഗ ബാധിതനായ യുവാവിന്റെ ജീവൻ നിലനിർത്താനായി ഒരു ഗ്രാമം ഒന്നിക്കുന്നു. ആലപ്പുഴയിലെ വെളിയനാട് ഗ്രാമമാണ് 32 കാരനായ അജിമോന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഒരുമിച്ച് ഇറങ്ങിയിരിക്കുന്നത്. എട്ട് ലക്ഷം രൂപയാണ് വൃക്ക മാറ്റി വയ്ക്കാന്‍ അജിമോന് വേണ്ടത്. ഇതിനായി വെളിയനാട് ജീവൻരക്ഷാസമിതിയുടെ നേതൃത്വത്തിൽ വെളിയനാട് പഞ്ചായത്തും പ്രത്യാശ ചങ്ങനാശ്ശേരിയും ചേർന്നാണ് മുന്നിട്ടിറങ്ങുന്നത്.
നാളെ രാവിലെ 11മുതൽ വൈകിട്ട് നാല് മണിവരെയുളള സമയം കൊണ്ട് പഞ്ചായത്തിന്റെ 13വാർഡുകളിലുമുള്ള മുഴുവൻ വീടുകളിലുമെത്തി ചികിത്സയ്ക്കുള്ള പണം കണ്ടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഓരോ വാർഡുകളിലും തെരഞ്ഞെടുക്കപ്പെട്ട കൺവീനർമാരുടെ നേതൃത്വത്തിലുള്ള വാർഡ് സമിതികളായിരിക്കും അതാത് വാർഡുകളിലെ ചികിത്സയ്ക്കായുള്ള പണം പിരിയ്ക്കുക.
അതേസമയം ചികിത്സാ പിരിവിലൂടെ കൂടുതൽ പണം കണ്ടെത്താനായാൽ പഞ്ചായത്തിന്റെ പരിധിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരിൽ നിർദ്ധനരായവർക്കുള്ള ചികിത്സാചിലവ് ഭാവിയിൽ വഹിക്കാനും സമിതിയ്ക്ക് പദ്ധതിയുണ്ട്.