Asianet News MalayalamAsianet News Malayalam

'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

മുതുകുളം വടക്ക് ലക്ഷ്മീഭവനത്തില്‍ പുരുഷോത്തമ പണിക്കര്‍ (81) എന്ന വയോധികനാണ് സൂര്യതാപമേറ്റത്.

alappuzha elderly man got sunburned while working near house
Author
First Published Apr 29, 2024, 9:15 PM IST

ഹരിപ്പാട്: വീടിന് സമീപം ജോലി ചെയ്തു കൊണ്ടിരിക്കെ വയോധികന് സൂര്യതാപമേറ്റു. മുതുകുളം വടക്ക് ലക്ഷ്മീഭവനത്തില്‍ പുരുഷോത്തമ പണിക്കര്‍ (81) എന്ന വയോധികനാണ് സൂര്യതാപമേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍ പറഞ്ഞു. പിന്നീട് അസ്വസ്ഥത കൂടുകയും പൊളളിയ പാട് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍ പറഞ്ഞു. 

അതേസമയം, ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് 

 

Follow Us:
Download App:
  • android
  • ios