പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു
കുട്ടികൾക്കൊപ്പം കടൽത്തീരത്തോടു ചേർന്ന പൊഴിമുഖത്ത് കുളിച്ചു കൊണ്ടിരിക്കെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിനയിയെ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഭയന്ന് ഓടിപ്പോകുന്നതു കണ്ട സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് സംഭവം മറ്റുള്ളവരറിഞ്ഞത്.
ആലപ്പുഴ: സുഹ്യത്തുക്കൾക്കൊപ്പം പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവുർ പൊളേപ്പറമ്പിൽ ജോർജ്ജ് (പൊന്നൻ) - ഷൈനി ദമ്പതികളുടെ മകൻ വിനയി(14)നെയാണ് കാണാതായത്. പറവൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിനയ്.
പറവൂർ വടക്കൽ അറപ്പ പൊഴിമുഖത്ത് ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. അയൽവാസികളായ മറ്റ് മൂന്ന് കുട്ടികൾക്കൊപ്പം കടൽത്തീരത്തോടു ചേർന്ന പൊഴിമുഖത്ത് കുളിച്ചു കൊണ്ടിരിക്കെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിനയിയെ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഭയന്ന് ഓടിപ്പോകുന്നതു കണ്ട സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് സംഭവം മറ്റുള്ളവരറിഞ്ഞത്.
തുടർന്ന് ഡിവൈഎസ്പിപി വി.ബേബിയുടെ നേത്യത്വത്തിൽ പുന്നപ്ര പൊലീസും, സ്റ്റേഷൻ മാസ്റ്റർ എം.എ ജോണിച്ചന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഒപ്പം തോട്ടപ്പള്ളിയിൽ നിന്നെത്തിച്ച കോസ്റ്റൽ പൊലീസിന്റെ ബോട്ടിലും നിരവധി മത്സ്യ ബന്ധന വള്ളങ്ങളിലും, ബോട്ടുകളിലും, പൊന്തുവള്ളങ്ങളിലുമായി മത്സ്യതൊഴിലാളികളും തെരച്ചിലാരംഭിച്ചു.