ക്യംപസുകളില്‍ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി പണം തട്ടിയെടുത്ത് മുങ്ങി; ദമ്പതിമാരായ യുവാവും യുവതിയും പിടിയില്‍
എച്ച്ആർ, അക്കൗണ്ട്സ് വിഭാഗങ്ങളിലേക്കെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ക്യാംപസുകളിൽ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരിൽ 1000 രൂപ അപേക്ഷകരിൽനിന്ന് വാങ്ങി മുങ്ങുകയാണ് പതിവ്. എറണാകുളം ജില്ലയിലെ മൂന്ന് ക്യാംപസുകളിൽ ഇവർ അഭിമുഖം നടത്തി. 152 പേരിൽ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തെന്നാണ് പരാതി.
കൊച്ചി: ക്യാംപസുകളിൽ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി പണം തട്ടിയ കേസില്‍ ദമ്പതിമാരായ യുവതിയും യുവാവും പിടിയില്‍. തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 152 പേരിൽനിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത് . എംജി റോഡിൽ ‘കൺസെപ്റ്റീവ്’ എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി, വിദ്യാർഥികളായ ചിലർക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
എച്ച്ആർ, അക്കൗണ്ട്സ് വിഭാഗങ്ങളിലേക്കെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ക്യാംപസുകളിൽ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരിൽ 1000 രൂപ അപേക്ഷകരിൽനിന്ന് വാങ്ങി മുങ്ങുകയാണ് പതിവ്. എറണാകുളം ജില്ലയിലെ മൂന്ന് ക്യാംപസുകളിൽ ഇവർ അഭിമുഖം നടത്തി. 152 പേരിൽ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തെന്നാണ് പരാതി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡിപാർചർ ടെർമിനലിനു മുന്നിൽനിന്ന് അപേക്ഷകരെ വിഡിയോകോൾ വിളിക്കും. മലേഷ്യയിലേക്കു പോവുകയാണെന്നു പറഞ്ഞശേഷം മുങ്ങുകയാണ് ഇവരുടെ പതിവ്. തമ്മനത്ത് ഇതേ രീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.