തിരുവനന്തപുരം ഷോപ്പിംഗ് കോപ്ലക്സിലെ തീപിടുത്തം; ഷോറൂം ഉടമകൾക്ക് നോട്ടീസ്, വൻ നാശനഷ്ടം
ഇന്നലെ രാത്രി ഒൻപതരയോടെയാണ് വഴുതക്കാട് കലാഭവൻ തീയറ്ററിന് സമീപമുള്ള ദിയാൻബി കെട്ടിടത്തിന് തീപിടിച്ചത്. നാല് മണിക്കൂറിലേറെ സമയമെടുത്തായിരുന്നു ഫയർഫോഴ്സ് തീ അണച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി തീപിടുത്തമുണ്ടായ ഷോപ്പിംഗ് കോപ്ലക്സിൽ അഗ്നിശമനാ സംവിധാനങ്ങൾ പ്രവർത്തിച്ചില്ലെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് നോട്ടീസ് നൽകാനാണ് ഫയർഫോഴ്സിന്റെ തീരുമാനം. ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
തീപടർന്നപ്പോൾ തന്നെ അഗ്നിശമനാ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ജീവനകാർക്കായില്ല. വെള്ളം തളിക്കുന്ന ഉപകരണം അടഞ്ഞ നിലയിലുമായിരുന്നു. ഇത് തീ മുകൾ നിലയിലേക്കും താഴത്തെ നിലയിലേക്കും പടരാൻ ഇടയാക്കി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദിയാൻബി ഷോറൂം ഉടമകൾക്ക് ഫയർഫോഴ്സ് നോട്ടീസ് നൽകുക.
Read More: തിരുവനന്തപുരം കലാഭവൻ തീയേറ്ററിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു
ഇന്നലെ രാത്രി ഒൻപതരയോടെയാണ് വഴുതക്കാട് കലാഭവൻ തീയറ്ററിന് സമീപമുള്ള ദിയാൻബി കെട്ടിടത്തിന് തീപിടിച്ചത്. നാല് മണിക്കൂറിലേറെ സമയമെടുത്തായിരുന്നു ഫയർഫോഴ്സ് തീ അണച്ചത്. ഭൂഗർഭനിലയിൽ പ്രവർത്തിക്കുന്ന ആർഎംസി സൂപ്പർമാർക്കറ്റിലാണ് ആദ്യം പുക കണ്ടത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് കെട്ടിടത്തിന്റെ മുൻവശത്തുള്ള ചില്ല് തകർത്ത് അകത്തുകയറി തീയണക്കുകയായിരുന്നു.
അതേസമയം, അടിക്കടി നഗരത്തിലുണ്ടാകുന്ന തീപിടുത്തതിൽ ആശങ്കയിലാണ് നാട്ടുകാർ. മെയ്യിൽ എംജി റോഡിൽ ചെല്ലം അബ്രല്ലാ മാർട്ടിൽ വൻ തീപിടുത്തമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു അന്ന് തീ അണച്ചത്.
"