പെരിന്തൽമണ്ണയിലെ ഹാഷിഷ് വേട്ട: പ്രതികൾ ലക്ഷ്യം വെച്ചത് ലോകകപ്പ് 'ലഹരി'
വിദേശ മാർക്കറ്റിൽ ഒന്നരക്കോടി വിലമതിക്കുന്ന ഹാഷിഷാണ് ഇന്നലെ പെരിന്തൽമണ്ണ എഎസ്‍പി രീഷ്മയുടെ നേതൃത്വത്തിൽ പിടികൂടിയത്.
മലപ്പുറം: കഴിഞ്ഞ ദിവസം ഹാഷിഷ് ശേഖരവുമായി പിടിയിലായ കാസർകോട് സ്വദേശി മുഹമ്മദ് ആഷിഖ് (25) ലക്ഷ്യം വച്ചത് ഖത്തറിൽ നടക്കുന്ന ലോകക്കപ്പിനെത്തുന്ന വിദേശികളെയെന്ന് പൊലീസ്. വിദേശ മാർക്കറ്റിൽ ഒന്നരക്കോടി വിലമതിക്കുന്ന ഹാഷിഷാണ് ഇന്നലെ പെരിന്തൽമണ്ണ എഎസ്‍പി രീഷ്മയുടെ നേതൃത്വത്തിൽ പിടികൂടിയത്.
വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കാൻ സംസ്ഥാനം കേന്ദ്രീകരിച്ച് വൻലോപി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് എഎസ്‍പി പറഞ്ഞു. ബംഗുളുരു, കോഴിക്കോട്, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങൾ വഴിയാണ് ലഹരി കൈമാറ്റം നടക്കുന്നത്.
മൂന്ന് ലക്ഷം രൂപവരെയും വിസയും ടിക്കറ്റുമടക്കം ഇടനിലക്കാർക്ക് മയക്കുമരുന്ന് മാഫിയ നൽകുമെന്നും പൊലീസ് പറയുന്നു. എംഡിഎംഎ, ബ്രൗൺഷുഗർ, ട്രമഡോൾ ടാബ്‌ലറ്റ്, കഞ്ചാവ്, കെമിക്കൽ മിക്സഡ് ഹാഷിഷ് തുടങ്ങിയ വീര്യം കൂടിയ മയക്കുമരുന്നുകളാണ് കൂടുതലായി വിദേശത്തേക്ക് എത്തിക്കുന്നത്. പിടിയിലായ ആഷിഖ് ഒരുമാസമായി നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.