സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടു; തലശ്ശേരിയില്‍ പൊതുപ്രവര്‍ത്തകന്‍റെ വീട് അടിച്ചു തകര്‍ത്തു
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പൊതുപ്രവര്‍ത്തകന്‍റെ വീട് അടിച്ചു തകര്‍ത്തു.
കണ്ണൂര്‍: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പൊതുപ്രവര്‍ത്തകന്‍റെ വീട് അടിച്ചു തകര്‍ത്തു. കണ്ണൂർ തലശ്ശേരിയിൽ കതിരൂരാണ് സംഭവം. സ്വാശ്രയ സ്‌കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കാതിരൂരിന്റെ തലശ്ശേരി പുന്നോലിലെ വീടാണ് പൂർണമായും തകർത്തത്.
രാവിലെ പത്തരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഏഴ് പേരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. ഒരു വാൾ, ചുറ്റിക എന്നിവ പോലീസ് കണ്ടെടുത്തു. ആർ എസ് എസ് ആണ് അക്രമത്തിന് പുറകിലെന്നു രാമദാസ് ആരോപിച്ചു.
അക്രമികള്‍ വീടിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും വീടിനകത്ത് കയറി ടിവി, അലമാരകള്‍, മേശ, കസേര, ഗ്യാസ് സ്റ്റൗ എന്നിങ്ങനെ കണ്ണില്‍കണ്ട എല്ലാ സാധനങ്ങളും അടിച്ചു തകര്‍ത്തു. ശബരിമല യുവതീ പ്രവേശനം അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നതിന്‍റെ പ്രതികാരമാണിതെന്ന് സൂചന.