കൊല്ലത്ത് പീഡനകേസ് അതിജീവിതയെ മർദ്ദിച്ച് ഭർത്താവിൻ്റെ കാമുകി, മനോവിഷമത്തിൽ ആത്മഹത്യ ശ്രമം; യുവതി അറസ്റ്റിൽ
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കൊല്ലം: കൊല്ലം കടയ്ക്കലിൽ പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ, ഭർത്താവ് ഒളിവിലാണെന്ന് പൊലീസ്. പീഡനകേസിലെ അതീജീവിതയെ പ്രതിയായ യുവാവ് ജയിൽ ശിക്ഷ അനുഭവിച്ച ശേഷം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് യുവതിയെ ആക്രമിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
പൊലീസ് കേസെടുത്തിന് പിന്നാലെ ഭർത്താവും വനിത സുഹൃത്തും ഒളിവിൽ പോയി. വെഞ്ഞാറുമ്മൂട് സ്വദേശി സുനിതയെ വാടക വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. 2016 ലെ പോക്സോ കേസിലെ ഇരയാണ് മർദ്ദനത്തിനിരയായത്. അന്ന് ലൈംഗികമായി പീഡിപ്പിച്ച പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം പെൺകുട്ടിയെ വിവാഹം കഴിച്ചു.
പിന്നാലെ നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കി. പെൺവാണിഭ സംഘത്തിൽ പെൺകുട്ടിയെ എത്തിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ സുനിതയെ റിമാൻഡ് ചെയ്തു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
വീഡിയോ സ്റ്റോറി :