കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്
രണ്ട് ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. ഡ്രൈവർമാർക്ക് പരിക്ക്. ബുധനാഴ്ച രാത്രി പത്തരയോടെ തകഴി കന്നാ മുക്ക് ജംഗ്ഷന് സമീപമായിരുന്നു ആദ്യ ആക്രമണം നടന്നത്.
അമ്പലപ്പുഴ: രണ്ട് ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. ഡ്രൈവർമാർക്ക് പരിക്ക്. ബുധനാഴ്ച രാത്രി പത്തരയോടെ തകഴി കന്നാ മുക്ക് ജംഗ്ഷന് സമീപമായിരുന്നു ആദ്യ ആക്രമണം നടന്നത്. ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ തിരുവല്ല ഡിപ്പോയിലെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഇതിൽ ഡ്രൈവർ ജോസഫിന് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയിൽ കരൂരിൽ വെച്ചാണ് അടുത്ത ആക്രമണം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി ശബരി സൂപ്പർ ഡീലക്സ് എക്സ്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്. ഇതിൽ ഡ്രൈവർ കണ്ണൂർ സ്വദേശി അംബുജാക്ഷന് പരിക്കേറ്റു. 11 യാത്രക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്. രണ്ട് കല്ലേറിലും ബസുകളുടെ മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി അമ്പലപ്പുഴ പോലീസ് അറിയിച്ചു.