ജയിൽ വളപ്പിൽ ചാരായം വാറ്റി; നെട്ടുകാല്‍ തേരി തുറന്ന ജയിലിന്‍റെ 'അയല്‍വാസി' അറസ്റ്റില്‍
ജയിൽ വളപ്പിലെ ഔഷധ കുന്നിൽ അതിർത്തി പ്രദേശമായ ചതുപ്പു ഇടത്തിൽ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന സത്യനേശൻ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ഒടിച്ചിട്ട് പിടികൂടി.
തിരുവനന്തപുരം: തിരുവനന്തപുരം നെട്ടുകാൽ തേരി തുറന്ന ജയിൽ വളപ്പിൽ ചാരായം വാറ്റിയ ആൾ പിടിയിൽ. ജയിൽ വളപ്പിന് സമീപം താമസിക്കുന്ന കള്ളിക്കാട് സ്വദേശി സത്യനേശനെയാണ് ജയിൽ അധികൃതർ പിടികൂടി എക്സൈസിനെ ഏൽപിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നാടൻ തോക്കും വെടിമരുന്നും പൊലീസ് പിടികൂടിയിരുന്നു. ജയിൽ വളപ്പിൽ തോക്ക് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പെട്രോളിംഗ് ശക്തമാക്കിയിരുന്നു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വ്യാജ വാറ്റ് കണ്ടെത്തിയത്. ജയിൽ വളപ്പിലെ ഔഷധ കുന്നിൽ അതിർത്തി പ്രദേശമായ ചതുപ്പു ഇടത്തിൽ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന സത്യനേശൻ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ഒടിച്ചിട്ട് പിടികൂടി. 15 ലിറ്റർ ചാരായവും, കന്നാസ്, ശർക്കര, പാചക വാതക സിലിണ്ടർ എന്നിവയും സ്ഥലത്ത് നിന്ന് കണ്ടെത്തി.