ആനക്കുളത്ത് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവർഷം, മദ്യപസംഘം അറസ്റ്റിൽ
തങ്ങള്‍ക്കു വേണ്ടി സംസാരിക്കാൻ വന്ന തമിഴ്നാട് സ്വദേശികളായ കുട്ടികളെ ആക്രമിച്ചു. വളരെ മോശമായാണ് അക്രമികള്‍ തങ്ങളോട് സംസാരിച്ചതെന്ന് സ്ത്രീകള്‍ പറയുന്നു
ഇടുക്കി: ആനക്കുളത്ത് വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ മൂന്ന് പേർ പിടിയിൽ. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്. വിഷുദിനത്തിൽ ആനക്കുളം സന്ദർശിക്കാനെത്തിയപ്പോള്‍ പരസ്യമായി മദ്യപിച്ച് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞുവെന്ന പരാതിയിലാണ് അറസ്റ്റ്
വിഷു ദിനത്തിൽ ആനക്കുളം സന്ദർശിക്കാനെത്തിയ എറണാകുളം ചെറായി സ്വദേശി നിതീഷിനും കുടുംബത്തിനോടുമാണ് മദ്യപിച്ചെത്തിയ പ്രദേശവാസികളില്‍ ചിലര്‍ മോശമായി പെരുമാറിയത്. ഇവരുടെ വാഹനത്തിൽ ജീപ്പ് ഇടിപ്പിക്കാൻ ശ്രമിച്ചു. ഇത് ചോദ്യംചെയ്തതോടെ തടഞ്ഞു വെച്ച് അപമര്യാദയായി പെരുമാറി. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘത്തോടായിരുന്നു പ്രദേശവാസികളുടെ ഈ പെരുമാറ്റം.
വൈകുന്നേരം നാലരയോടെ തിരിച്ചുപോവാൻ നോക്കുമ്പോഴാണ് കണ്ടാലറിയുന്ന മൂന്ന് പേർ ജീപ്പുമായി ഇടിക്കാൻ വന്നതെന്ന് നിതീഷിന്‍റെ കുടുംബം പറയുന്നു. കൂട്ടത്തിൽ ഒരാളെ തല്ലി. തങ്ങള്‍ക്കു വേണ്ടി സംസാരിക്കാൻ വന്ന തമിഴ്നാട് സ്വദേശികളായ കുട്ടികളെ ആക്രമിച്ചു. വളരെ മോശമായാണ് അക്രമികള്‍ സ്ത്രീകളോട് സംസാരിച്ചതെന്നും നിതീഷും കുടുംബവും പറയുന്നു.
പൊലീസ് എത്തിയതോടെയാണ് വിനോദ സഞ്ചാരികൾക്ക് രക്ഷപ്പെടാനായത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണ് നിതീഷ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് മൂന്നാർ പോലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതല്‍ പ്രതികളുണ്ടാകന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.