നൃത്താധ്യാപികയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമ്മയും കുട്ടിയും സത്യഗ്രഹ സമരത്തിന്
കുട്ടിയുടെ കൈവശം കണ്ട 500 രൂപ തന്റെ ബാഗില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഇടുക്കി: കുമളി ഒന്നാം മൈലില്‍ അമൃതാ നൃത്തവിദ്യാലയം നടത്തുന്ന ശാന്താ മേനോന്‍ മോഷണ കുറ്റം ആരോപിച്ച് പതിനൊന്നു വയസുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് വൈകുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. ശാന്താ മേനോന്റെ വീട്ടില്‍ നിന്നാണ് കുട്ടി നൃത്തം അഭ്യസിച്ചിരുന്നത്. കുട്ടിയുടെ കൈവശം കണ്ട 500 രൂപ തന്റെ ബാഗില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ പെണ്‍കുട്ടിയെ കുമളി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍ സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും ഇവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നാളെ ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയും മാതാവും കുമളി പൊലീസ് സ്‌റ്റേഷന് മുന്‍പില്‍ സത്യഗ്രഹ സമരം ആരംഭിക്കും.
ശാന്താ മോനോനെ കൂടാതെ മറ്റൊരു സ്ത്രീ കൂടി കുട്ടിയെ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കൾക്കൊപ്പം പെൺകുട്ടിയും മാതാവും പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ സത്യഗ്രഹ വിവരം അറിയിച്ചു. നൃത്താദ്ധ്യാപികയായ ശാന്താ മേനോന്‍ തേക്കടിയിലെ ഒരു പ്രമുഖ ഹോട്ടലിൽ ഒളിവിൽ കഴിയുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.