ഒന്നരമാസമായി ഹൃദ്രോഗ വിദഗ്ധനില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്
ഒന്നര മാസമായി ഹൃദ്രോഗ വിദഗ്ധനില്ലാതെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ആകെയുണ്ടായിരുന്ന ഒരു ഡോക്ടറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെയാണ് ഈ അവസ്ഥ.
മലപ്പുറം: ഒന്നര മാസമായി ഹൃദ്രോഗ വിദഗ്ധനില്ലാതെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ആകെയുണ്ടായിരുന്ന ഒരു ഡോക്ടറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെയാണ് ഈ അവസ്ഥ. പകരം ഡോക്ടറെ നിയമിക്കാത്തതിനാല്‍ , ചികിത്സക്ക് വൻ തുക മുടക്കി സ്വകര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പാവപ്പെട്ട രോഗികൾ.
മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് സജ്ജമാക്കാനുളള നീക്കത്തിനിടയിലായിരുന്നു ഹൃദ്രോഗ വിദഗ്ധന്‍റെ സ്ഥലം മാറ്റം. കാര്‍ഡിയോളസജിസ്റ്റ് ഇല്ലാതായതോടെ കഴിഞ്ഞ ഒന്നര മാസമായി കാര്‍ഡിയോളജി ഒ.പിയും പൂട്ടിക്കിടക്കുകയാണ്. സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ മറ്റൊരു കാര്‍ഡിയോളജിസ്റ്റിനെ ഉടൻ നിയമിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
ആശുപത്രിയിലെത്തുന്ന ഹൃദ്രോഗികള്‍ക്ക് ഇപ്പോല്‍ ജനറല്‍ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സ നല്‍കുന്നത്. ഹൃദ്രോഗ വിദഗധന്‍റെ ചികിത്സതന്നെ വേണമെന്ന അടിയന്തിര സാഹചര്യം വന്നാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തോട് നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയേ മാര്‍ഗമുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം.