കാല്‍ നൂറ്റാണ്ടിലേറെയായി തരിശ് നിലമായി കിടന്ന പാടശേഖരത്തില്‍ കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ വിത്തിറക്കി
കൃഷിയിറക്കാതിരുന്നതിനെ തുടര്‍ന്ന് ചെവ്വൂർത്താഴത്തെ കർഷകർ പാടം തരിശിട്ട് മറ്റ് ജോലികളിലേക്ക് തിരിഞ്ഞിരുന്നു. ഇപ്പോള്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാടശേഖര സമിതി പുനഃസംഘടിപ്പിച്ചാണ് 68 ഏക്കറുള്ള ചൊവ്വൂര്‍ താഴംപാടത്ത് കൃഷിയിറക്കിയത്.
തൃശൂര്‍: കാല്‍ നൂറ്റാണ്ടിലേറെയായി തരിശ് നിലമായി കിടന്ന ചൊവ്വൂര്‍താഴം പാടശേഖരത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വിത്തുപാകി. കർഷകരും കർഷകതൊഴിലാളികളും അത്യാഹ്ലാദത്തോടെയാണ് വിത്തിറക്കൽ ആഘോഷിച്ചത്. കൃഷിയിറക്കാതിരുന്നതിനെ തുടര്‍ന്ന് ചെവ്വൂർത്താഴത്തെ കർഷകർ പാടം തരിശിട്ട് മറ്റ് ജോലികളിലേക്ക് തിരിഞ്ഞിരുന്നു. ഇപ്പോള്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാടശേഖര സമിതി പുനഃസംഘടിപ്പിച്ചാണ് 68 ഏക്കറുള്ള ചൊവ്വൂര്‍ താഴംപാടത്ത് കൃഷിയിറക്കിയത്.
കെഎല്‍ഡിസി കനാല്‍ നിര്‍മ്മിച്ചതിലെ അപകാതയില്‍ കൃഷി മുങ്ങിപ്പോയി കനത്ത നാശത്തിനിടയാക്കിയ സാഹചര്യത്തിലും കനാലിന്റെ അപാകത പരിഹരിക്കാന്‍ തയ്യാറാവാതിരുന്ന സാഹചര്യത്തിലുമായിരുന്നു കര്‍ഷകര്‍ നിലം തരിശിട്ടത്. പത്ത് വര്‍ഷം മുമ്പ് ചേർപ്പിൽ വി എസ് സുനില്‍കുമാര്‍ എംഎല്‍എ ആയിരിക്കെ കൃഷിയിറക്കാനുള്ള ശ്രമം നടത്തിയെങ്കിലും കനാല്‍വെള്ളം പാടത്ത് നിറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് നാശം നേരിട്ടു. ഇതോടെ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ തരിശ് നിലങ്ങളില്‍ കൃഷിയിറക്കുകയും നെല്‍കൃഷി വ്യാപിപ്പിക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് കര്‍ഷകര്‍ സംഘടിച്ചിരിക്കുന്നത്. വിവരം കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനെ അറിയിച്ചപ്പോള്‍ ആവശ്യമായ സഹായങ്ങളും നല്‍കാമെന്നേറ്റു. മൃഗസംരക്ഷണ വകുപ്പ് മുന്‍ ജോ. ഡയറക്ടര്‍ ഡോ. കെ എസ് തിലകന്‍ പ്രസിഡന്റും, പി വി ഭരതന്‍ സെക്രട്ടറി, വി സി സുലോചന ട്രഷറര്‍ ആയി സംഘടിപ്പിച്ച പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.
വ്യക്തികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ ലഭ്യമാക്കിയാണ് ഇവിടേക്ക് മോട്ടോര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എത്തിച്ചു. കനാലിന്റെ അപാകത പരിഹരിക്കാന്‍ പ്രത്യേക ബണ്ട് നിര്‍മ്മിച്ചു. രാവും പകലും കര്‍ഷകര്‍ പാടശേഖരത്തിലാണ്. ജെസിബിയും ട്രാക്ടറും ഉപയോഗിച്ച് പുല്ലു നീക്കലും മണ്ണ് ഇളക്കലും പൂര്‍ത്തിയാക്കി ഇന്നുരാവിലെയാണ് വിത്തിറക്കിയത്.