നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം; കൊല്ലപ്പെട്ട യുവാവിന്‍റെ സുഹൃത്തിനായി പൊലീസ്
മൂന്നുദിവസം പഴക്കമുള്ള യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട ആറയൂര്‍ സ്വദേശി ബിനുവിന്‍റെ സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുദിവസം പഴക്കമുള്ള യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. സുഹൃത്ത് ഷാജിയുടെ വീട്ടിൽ സംഘർഷം നടന്നതിന്‍റെ തെളിവുകളും രക്തകറകളും കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ബിനുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാജിയുടെ വീടിന് സമീപത്തെ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷാജിയുടെ വീട്ടില്‍ സംഘര്‍ഷം നടന്നതിന്‍റെ പാടുകളും പൊട്ടിച്ചിതറിയ ബിയര്‍ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനുവിന്‍റെ അടുത്ത സുഹൃത്താണ് ഷാജി.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടതായി ഷാജിയുടെ വീട്ടില്‍ ജോലിക്കെത്തിയ വിനയകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ ഷാജി മര്‍ദ്ദിച്ചതായും വിനയകുമാര്‍ പൊലീസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിവാഹിതനായ ബിനു സഹോദരന്‍ മോഹനനൊപ്പമാണ് താമസിച്ചിരുന്നത്.