വടകര കോ-ഓപറേറ്റീവ് കോളേജില്‍ പ്രിന്‍സിപ്പാള്‍-വിദ്യാര്‍ത്ഥി തര്‍ക്കം; കോളേജ് അടച്ചു
ഒരുവിഭാഗം വിദ്യാര്‍ത്ഥികളുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിന്‍സിപ്പാള്‍ സുരേശന്‍ വടക്കയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കോഴിക്കോട്: വടകര കോ-ഓപറേറ്റീവ് കോളേജില്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളും തമ്മിലുള്ള പ്രശ്നത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി അടച്ചിട്ട അവസ്ഥയില്‍. പ്രിന്‍സിപ്പാള്‍ സുരേശന്‍ വടക്കയിലിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പ്രിന്‍സിപ്പാളിനെതിരെ വനിതാ കമ്മീഷനിലും സര്‍വകലാശാല വൈസ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ടെന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വടകര കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർഥിനികൾ പ്രിൻസിപ്പാളിൽ നിന്നും കടുത്ത മാനസിക പീഡനമനമാണ് നേരിടുന്നത്. വിദ്യാര്‍ഥിനികളോട് തികച്ചും മോശമായ രീതിയിൽ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സഹപാഠികളെ സസ്‌പെന്‍റ് ചെയ്യുകയും പരാതിപ്പെട്ട പെൺകുട്ടികളോട് തീർത്തും അശ്ലീലപരമായ പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്ന് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. 400 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതിയാണ് വിസിക്ക് നല്‍കിയത്.
അതേസമയം, ഒരുവിഭാഗം വിദ്യാര്‍ത്ഥികളുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിന്‍സിപ്പാള്‍ സുരേശന്‍ വടക്കയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കോളേജിലെ മുന്‍ ചെയര്‍മാന്‍ വനിതാ കായിക അധ്യാപികയോട് മോശമായി പെരുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചെയര്‍മാനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ സസ്പെന്‍റ് ചെയ്തു. ഈ നടപടിയില്‍ പ്രതിഷേധിച്ച ചില വിദ്യാര്‍ത്ഥികള്‍ തന്‍റെ കാബിനില്‍ കയറുകയും നാശ നഷ്ടം വരുത്തുകയും ചെയ്തുവെന്നും പ്രിന്‍സിപ്പാള്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പു ശേഖരിച്ചതെന്നും മൊബൈല്‍ നിരോധനം നീക്കാന്‍ നിവേദനമെന്ന പേരിലാണ് ഒപ്പ് ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു.