പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാർത്ഥികൾ റാഗിംഗിന്റെ പേരിൽ മര്‍ദ്ദിച്ചു
ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂളിൽ വെച്ചായിരുന്നു സംഭവം ഉണ്ടായതെന്ന് കുട്ടി പറയുന്നു. ഇന്റർവെൽ സമയത്ത് പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ തന്റെ ക്ലാസ് മുറിയിലേക്ക് വന്ന് താൻ ഷർട്ടിനടിയിലിട്ടിരുന്ന ബനിയൻ ഊരി മാറ്റുവാൻ ആവശ്യപ്പെട്ടു
കായംകുളം: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാർത്ഥികൾ റാഗിംഗിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. ഒരു ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയെ ആണ് സീനിയർ വിദ്യാർത്ഥികൾ റാഗിംഗിന്റെ പേരിൽ മർദ്ദിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂളിൽ വെച്ചായിരുന്നു സംഭവം ഉണ്ടായതെന്ന് കുട്ടി പറയുന്നു. ഇന്റർവെൽ സമയത്ത് പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ തന്റെ ക്ലാസ് മുറിയിലേക്ക് വന്ന് താൻ ഷർട്ടിനടിയിലിട്ടിരുന്ന ബനിയൻ ഊരി മാറ്റുവാൻ ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാഞ്ഞതിനെ തുടർന്ന് സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ പുറത്തും വയറ്റിലും നെഞ്ചിലും പരിക്കേറ്റു. അദ്ധ്യാപകരും ക്ലാസിലെ മറ്റു വിദ്യാർത്ഥികളും ക്ലാസ്സിൽ ഇല്ലാതിരുന്ന സമയം നോക്കി കരുതിക്കൂട്ടിയാണ് മർദ്ദനം നടത്തിയതെന്ന് ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.