മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി തീര്‍ന്നില്ല; കോട്ടയത്ത് കരാറുകാരനെ തടഞ്ഞ് നാട്ടുകാര്‍
മൂന്ന് വർഷം മുൻപ് അനുവദിച്ച ഈ ഫണ്ടിൽ നിന്നും വെട്ടിക്കാടുള്ള പണിയാണ് തീരാനുള്ളത്. പണി ഇഴഞ്ഞ് നീങ്ങിയതോടെ റോഡ് ഗതാഗതയോഗ്യമല്ലാതായി.
തീരുവാർപ്പ്: കോട്ടയത്ത് തീരുവാർപ്പിൽ റോഡ് പണി മൂന്ന് വർഷമായിട്ടും തീർന്നില്ല. ഒടുവിൽ കരാറുകാരനെ നാട്ടുകാർ തടഞ്ഞു. പിന്നീട് വേഗം പണി തീർക്കാമെന്ന ഉറപ്പിലാണ് കരാറുകാരനെ വിട്ടയച്ചത്.
തിരുവാർപ്പ് പഞ്ചായത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം മുതൽ വെട്ടിക്കാട് വരെ റോഡ് നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ 1കോടി എൺപത് ലക്ഷം രൂപ അനുവദിച്ചു. മൂന്ന് വർഷം മുൻപ് അനുവദിച്ച ഈ ഫണ്ടിൽ നിന്നും വെട്ടിക്കാടുള്ള പണിയാണ് തീരാനുള്ളത്. പണി ഇഴഞ്ഞ് നീങ്ങിയതോടെ റോഡ് ഗതാഗതയോഗ്യമല്ലാതായി. തോട്ടടുത്തുള്ള തോട്ടിൽ പോള കയറിയതോടെ ബോട്ട് സർവ്വീസ് നിർത്തി. എൺപത് കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇതോടെയാണ് പ്രദേശവാസികൾ കരാറുകാരനെതിരെ രംഗത്തെത്തിയത്.
വെള്ളപ്പൊക്കം വന്നതാണ് പണി വൈകാൻ കാരണമെന്നാണ് വാർഡ് അംഗത്തിന്റ വിശദീകരണം. എന്നാൽ കരാറുകാരനെക്കുറിച്ച് വാർഡ് അംഗത്തിനും പരാതിയുണ്ട്.കരാറുകാരൻ റോബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കാൻ തയ്യാറായില്ല. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെത്തി വേഗം പണി പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് കരാറുകാരനെ നാട്ടുകാർ വിട്ടയച്ചത്.