മലങ്കര കത്തോലിക്ക ദേവാലയത്തിന്‍റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു
- മലങ്കര കത്തോലിക്ക ദേവാലയത്തില്‍ മോഷണം. സ്വര്‍ണവും പണവും നഷ്ടപ്പെട്ടു.
ഹരിപ്പാട്: ചേപ്പാട് സേക്രട്ട് ഹേർട്ട് മലങ്കര കത്തോലിക്ക ദേവാലയത്തിൽ മോഷണം. പള്ളിയോടനുബന്ധിച്ചുള്ള പള്ളിയുടെ ഓഫീസ്, പുരോഹിതന്റെ കിടപ്പുമുറി എന്നിവിടങ്ങിളിലാണ് മോഷണം നടന്നത്. ഓഫീസിലും മുറിക്കുള്ളിലും സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ മാല, അര പവന്റെ മോതിരം എന്നിവയും കൂടാതെ മൂവായിരം യു എസ് ഡോളർ, 17000രൂപ എന്നിവയും ആണ് മോഷണം പോയത്.
മുറിയുടെ വാതിൽ കുത്തി തുറന്നാണ് മോഷ്‌ടാവ് അകത്തു കയറിയത്. മുറിക്കുള്ളിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. പള്ളിയിലെ പുരോഹിതന്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പള്ളിയിലെത്തിയ സെക്രട്ടറി ജോസ് ഫിലിപ്പ് ആണ് സംഭവം ആദ്യം അറിയുന്നത്. തുടർന്ന് കരീലകുളങ്ങര പോലീസിൽ അറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത് തെളിവുകൾ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചു.