ശബരിമലയ്ക്ക് പോയ ഭക്തനെ കാണാനില്ലെന്ന് പരാതി
നിലയ്ക്കലിൽ നിന്നും സന്നിധാനത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തവരുടേയും ജയിലിലുള്ളവരുടേയും വിവരങ്ങൾ പരിശോധിച്ചെങ്കിലും ഈ കൂട്ടത്തിൽ പ്രദീപ് ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
പൂച്ചാക്കൽ: ശബരിമലയ്ക്ക് പോയ ഭക്തനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല അരൂക്കുറ്റി മാത്താനം ക്ഷേത്രത്തിന് സമീപം കിഴക്കേ നികർത്തിൽ സുകുമാരന്റെ മകൻ പ്രദീപിനെയാണ് (48) ശബരിമല യാത്രയ്ക്കിടെ കാണാതായതായത്.
കഴിഞ്ഞ ശനിയാഴ്ച പ്രദീപ് സ്വന്തം ടൂറിസ്റ്റ് കാറിൽ തനിച്ചാണ് ശബരിമലയിലേക്ക് പോയത്. തിരിച്ച് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ പ്രദീപ് പോയ സ്വിഫ്റ്റ് കാർ (നമ്പർ: കെ.എൽ 32 എച്ച് 9975) നിലക്കലിലെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി.
നിലയ്ക്കലിൽ നിന്നും സന്നിധാനത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തവരുടേയും ജയിലിലുള്ളവരുടേയും വിവരങ്ങൾ പരിശോധിച്ചെങ്കിലും ഈ കൂട്ടത്തിൽ പ്രദീപ് ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രദീപീനെ കണ്ടെത്താനായി ശനിയാഴ്ച മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
പ്രദീപിന്റെ മകന്റെ മൊഴിയെടുത്ത് പൂച്ചാക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചേർത്തല ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രദീപിനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പൂച്ചാക്കൽ പൊലീസ് അറിയിച്ചു.