പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; യുവതി കാറില്‍ പ്രസവിച്ചു
പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. മറ്റൊരാശുപത്രിയിലേക്കുള്ള വഴി മധ്യേ യുവതി കാറില്‍ വച്ച് പ്രസവിച്ചു. കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പിലെ ഓട്ടോറിക്ഷ ഡ്രൈവറായ നിയാസിന്‍റെ ഭാര്യ ആമിനയാണ് മലപ്പുറം കാട്ടുങ്ങള്‍ വച്ച് കാറില്‍ പ്രസവിച്ചത്.
മലപ്പുറം: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. മറ്റൊരാശുപത്രിയിലേക്കുള്ള വഴി മധ്യേ യുവതി കാറില്‍ വച്ച് പ്രസവിച്ചു. കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പിലെ ഓട്ടോറിക്ഷ ഡ്രൈവറായ നിയാസിന്‍റെ ഭാര്യ ആമിനയാണ് മലപ്പുറം കാട്ടുങ്ങള്‍ വച്ച് കാറില്‍ പ്രസവിച്ചത്.
ഓട്ടോറിക്ഷയില്‍ മഞ്ചേരിയിലെ ആശുപത്രിയിലേക്ക് വരുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരു കാര്‍ ഡ്രൈവറോട് സഹായം തേടുകയായിരുന്നു. രാവിലെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ ആമിനയെ പരിശോധിച്ച ഡോക്ര്‍ പ്രസവത്തിന് സമയമായെന്ന് പറഞ്ഞിരുന്നു. അഡ്മിറ്റാവാൻ കാത്തിരിക്കുന്നതിനിടെ ഒരു നഴ്സ് എത്തി പ്രസവത്തിന് സമയമായിട്ടില്ലെന്നും പിന്നീട് വന്നാല്‍ മതിയെന്നും പറഞ്ഞ് ഇവരെ പറഞ്ഞു വിടുകയായിരുന്നെന്ന് ആമിനയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.
പ്രസവത്തിനുശേഷം രക്തസ്രാവത്തെ തുടര്‍ന്ന് ആമിനയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്സിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച പരിശോധിച്ച് നടപടിയെടുക്കുമെന്ന് മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.