സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതിക്ക് ചെലവ് 70 ലക്ഷം; ബാക്കിയായത് കാടുകയറിയ കെട്ടിടം
ഇടുക്കിയിലെ അണക്കരയിൽ കേന്ദ്ര സർക്കാരിൻറെയും യുഎൻഡിപിയുടെയും സഹായത്തോടെ നടപ്പാക്കിയ സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതി എങ്ങുമെത്താതെ നിലച്ചു. 70 ലക്ഷം രൂപ ചെലവാക്കി നടപ്പാക്കിയ പദ്ധതിക്ക് നിർമ്മിച്ച കെട്ടിടങ്ങളും മറ്റും കാടുകയറി നശിക്കുകയാണ്.
ഇടുക്കി: ഇടുക്കിയിലെ അണക്കരയിൽ കേന്ദ്ര സർക്കാരിൻറെയും യുഎൻഡിപിയുടെയും സഹായത്തോടെ നടപ്പാക്കിയ സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതി എങ്ങുമെത്താതെ നിലച്ചു. 70 ലക്ഷം രൂപ ചെലവാക്കി നടപ്പാക്കിയ പദ്ധതിക്ക് നിർമ്മിച്ച കെട്ടിടങ്ങളും മറ്റും കാടുകയറി നശിക്കുകയാണ്. 20 സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങളിലാണ് യുഎൻഡിപി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കിയത്. ഓരോ സ്ഥലത്തെയും പ്രകൃതി ദത്തമായ സൌകര്യങ്ങളും കൃഷിയും സംസ്കാരവുമൊക്കെ സഞ്ചാരികൾക്ക് മനസ്സിലാക്കി നൽകുകയും അതു വഴി തദ്ദേശീയരുടെ വരുമാനം വദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.
അണക്കര, കാലടി, തമിഴ്നാട്ടിലെ കുരങ്ങണി, തടിയൻ കുടിശൈ എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തിയാണ് ഒരു സർക്യൂട്ട് നടപ്പാക്കിയത്. അണക്കരയിൽ സുഗന്ധ വ്യഞ്ജന ടൂറിസം സക്യൂട്ടിന് 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൃഷി ഓഫീസറുടെ മോൽനോട്ടത്തിൽ വിമൻ ഇൻ അഗ്രിക്കൾച്ചർ എന്ന സഘടനയാണ് പദ്ധതി നടപ്പാക്കിയത്. ലഭിച്ച തുക ഉപയോഗിച്ച് നാല് സ്ഥലത്ത് കെട്ടിടങ്ങൾ പണി പൂര്‍ത്തിയായി. ഇതിൽ രണ്ടെണ്ണം വർഷങ്ങളായി കാടു കയറി കിടക്കുകയാണ്. അരുവിക്കുഴിയിലേത് കുറേ കാലമായി അടഞ്ഞു കിടക്കുന്നു.
അണക്കരക്ക് സമീപം നിർമ്മാണം ആരംഭിച്ച ഇൻഫർമേഷൻ സെൻറിൻറെ പണികൾ പാതി വഴിയിൽ നിലച്ചു. രണ്ടു പേർ സൌജന്യമായി വിട്ടു നൽകിയ സ്ഥലമാണിത്. പണി പൂർത്തിയാക്കാനുള്ള പണം ഇപ്പോഴും ടൂറിസം വകുപ്പിൻറെ കയ്യിലുണ്ട്. ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കുമായി കൈമറിയതോടെയാണ് പദ്ധതി നിലച്ചത്. ചക്കുപള്ളം പഞ്ചായത്തിനെ ലോക ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതിയാണ് ടൂറിസം വകുപ്പിൻറെ കെടുകാര്യസ്ഥത മൂലം ഇല്ലാതായിരിക്കുന്നത്.