ഫുട്ബോള്‍ കമ്മിറ്റിയില്‍ മെമ്പറാക്കിയില്ല; സ്പോര്‍ട് ക്ലബ്ബ് പ്രസിഡന്റിന്റെ യുവാവ് കഞ്ചാവ് കേസില്‍ കുടുക്കി
സെവന്‍സ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതിയില്‍നിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് യുവാവിന്റെ ഓട്ടോറിക്ഷയില്‍ ഇവര്‍ രണ്ടര കിലോ കഞ്ചാവ് വെച്ചതിന് ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു
വേങ്ങര: വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. മലപ്പുറം വേങ്ങര സ്വദേശി അബു താഹിറാണ് കീഴടങ്ങിയത്. ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് അടിസ്ഥാനം. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ എം പി മോഹനചന്ദ്രന്‍ മുമ്പാകെയാണ് അബു താഹിര്‍ കീഴടങ്ങിയത്.
ഹൈക്കോടതിയില്‍നിന്നും മുൻകൂര്‍ ജാമ്യം നേടിയതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍. അബു താഹിറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ആറ് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. സുഹൃത്തും കാരാത്തോട് സ്വദേശിയുമായ ഫാജിദിനെയാണ് അബു താഹിറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസില്‍ കുടുക്കിയത്. ജൂണ്‍ 22നായിരുന്നു സംഭവം.
കാരാത്തോട് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ പ്രസിഡന്റുകൂടിയായ ഫാജിദിന്‍റെ ഓട്ടോറിക്ഷയില്‍ ഇവര്‍ രണ്ടര കിലോ കഞ്ചാവ് വെച്ചു. തുടര്‍ന്ന് പൊലീസിനെയും അറിയിച്ചു. രാത്രി ഒന്നരയോടെ ഓട്ടോറിക്ഷയുമായി വീട്ടിലേക്ക് പോകുന്നതിനിടെ ഫാജിദിനെ വേങ്ങര പൊലീസ് പിടികൂടി. റിമാന്റിലായ ഫാജിദ് 7 ദിവസം ജയിലിലും കിടന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ വസ്തുത വെളിപ്പെടുന്നത്.
യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ സെവന്‍സ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതിയില്‍നിന്ന് അബു താഹിറിനെ ഒഴിവാക്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലണ് ഫാജിദിനെ കഞ്ചാവ് കേസില്‍ കുടുക്കിയത്. അബു താഹിറിന്‍റെ കൂട്ടാളികളായ കബീറിനെയും ഭരതനെയും രണ്ട് മാസം മുന്പ് അറസ്റ്റ് ചെയ്തിരുന്നു.