ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടതില്ലെന്ന് ബീച്ചനഹള്ളി പൊലീസ്
ആടിക്കോല്ലിയില്‍ ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടതില്ലെന്ന് ബീച്ചനഹള്ളി പൊലീസ്. ബീച്ചനഹള്ളിയില്‍ ആരെയും കാണാതായതായി പരാതിയില്ലാത്തതിനാലാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.
വയനാട്: ആടിക്കോല്ലിയില്‍ ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടതില്ലെന്ന് ബീച്ചനഹള്ളി പൊലീസ്. ബീച്ചനഹള്ളിയില്‍ ആരെയും കാണാതായതായി പരാതിയില്ലാത്തതിനാലാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ മൃതദേഹം പള്ളി സിമിത്തേരിയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങള്‍ പൊലീസിനെ സമീപിച്ചെങ്കിലും കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം.
വയനാട് പുല്‍പ്പള്ളി തെക്കനം കുന്നിൽ സജിയുടേതെന്ന് തെറ്റിധരിച്ച് അമ്മയും സഹോദരങ്ങളും 22 ദിവസങ്ങള്‍ക്ക് മുമ്പാണ് ബീച്ചനഹള്ളിയില്‍ നിന്നുള്ള മൃതദേഹം ആടിക്കോല്ലി പള്ളിയില്‍ സംസ്കരിച്ചത്. സജി നാട്ടിൽ തിരിച്ചെത്തിയതോടെ അബദ്ധം പറ്റിയത് മനസിലായത്. തുടര്‍ന്ന് പുല്‍പ്പള്ളി പോലീസിന്‍റെ സഹായത്തോടെ സജിയും സഹോദരനും ബിച്ചനഹള്ളിയില്‍ പൊലീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
സംസ്കരിച്ചത് അജ്ഞാത മൃതദേഹമാണെന്ന് ബീച്ചനഹള്ളി പോലീസ് സ്ഥരീകരിച്ചു. എങ്കിലും മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. വിവരം പുല്‍പ്പള്ളി പോലീസിനെ അറിയിച്ചു. നിലവില്‍ മൃതദേഹം പുറത്തെടുക്കാനാവില്ലെന്നാണ് പുല്‍പ്പള്ളി പോലീസിന്‍റെയും തീരുമാനം. പരാതിക്കാരുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഇവര്‍ വിശദീകരിക്കുന്നു.