നിർമ്മാണ ചെലവ് അഞ്ചരക്കോടി; പുഴയ്ക്കൽ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു
പുഴയ്ക്കൽ പാലത്തിനൊപ്പം നിർമ്മാണം തുടങ്ങിയ അയ്യന്തോൾ കുറിഞ്ഞാക്കൽ പാലം, കേച്ചേരി, ചൂണ്ടൽ പാലം, എന്നിവയുടെ നിർമ്മാണം ഇനിയും എങ്ങും എത്തിയിട്ടില്ല.
തൃശ്ശൂർ: തൃശ്ശൂരിലെ പുഴയ്ക്കൽ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. മന്ത്രി ജി സുധാകരനാണ് പാലം നാടിന് സമർപ്പിച്ചത്. പുഴയ്ക്കലിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പാലം വരുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഏഴരക്കോടി നിർമ്മാണച്ചെലവ് പ്രതീക്ഷിച്ച പാലം അഞ്ചരക്കോടി രൂപ ചെലവിൽ ആണ് നിർമ്മിച്ചത്. ഡിസൈനിൽ വന്ന മാറ്റത്തെത്തുടർന്നാണ് ചിലവ് കുറഞ്ഞത്. നിർമ്മാണത്തിന് നൽകിയ സമയക്രമം കൃത്യമായും പാലിക്കപ്പെട്ടു. പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മലബാറിലേക്കുള്ള പ്രധാന കവാടമായ പുഴയ്ക്കലിലെ ഗതാഗതകുരുക്ക് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
രണ്ട് വരിയായി വരുന്ന വാഹനങ്ങൾ പുഴയ്ക്കൽ എത്തുമ്പോൾ ഒരു വരി ആകുന്നതായിരുന്നു പ്രധാന പ്രശ്നം. അതേസമയം, പുഴയ്ക്കൽ പാലത്തിനൊപ്പം നിർമ്മാണം തുടങ്ങിയ അയ്യന്തോൾ കുറിഞ്ഞാക്കൽ പാലം, കേച്ചേരി, ചൂണ്ടൽ പാലം, എന്നിവയുടെ നിർമ്മാണം ഇനിയും എങ്ങും എത്തിയിട്ടില്ല.