മനുഷ്യനിലേക്ക് തിരിഞ്ഞത് കാഴ്ച നഷ്ടമായതോടെ; പിടിയിലായ കടുവയ്ക്ക് കൈകാലുകളില്‍ ഗുരുതര പരിക്ക്
കൈകാലുകളില്‍ ഗുരുതര പരിക്കേറ്റ നിലയിലുള്ള കടുവയ്ക്ക് കാട്ടില്‍ വേട്ടയാടാന്‍ സാധിക്കില്ലെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. പരിക്കുകളുടെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പിടിയിലായ കടുവയെ എങ്ങോട്ട് മാറ്റണമെന്നത് തീരുമാനിക്കു
ബത്തേരി: വയനാട്ടില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയ്ക്ക് ഒരുകണ്ണിന് കാഴ്ചയില്ല. കൈകാലുകളില്‍ ഗുരുതര പരിക്കേറ്റ നിലയിലുള്ള കടുവയ്ക്ക് കാട്ടില്‍ വേട്ടയാടാന്‍ സാധിക്കില്ലെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. പരിക്കുകളുടെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പിടിയിലായ കടുവയെ എങ്ങോട്ട് മാറ്റണമെന്നത് തീരുമാനിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.
എന്നാല്‍ കടുവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കാനുള്ള സംവിധാനമോ സാഹചര്യമോ വയനാട്ടില്‍ ഇല്ല. കടുവയെ തൃശൂരേയ്ക്ക് എത്തിച്ച ശേഷമാകും ചികിത്സ നല്‍കുക. പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടു വരുമെന്നാണ് വിലയിരുത്തുന്നത്. ഇരപിടിക്കാന്‍ സാധിക്കാത്ത കടുവയെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. പതിമൂന്ന് വയസ് പ്രായം വരും പിടിയിലായ കടുവയ്ക്ക്. ഇന്ന് രാവിലെയാണ് വയനാട് ചീയന്പത്ത് മൂന്നുപേരെ ആക്രമിച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത്.
ചീയന്പം 73ല്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ കാട്ടിനുള്ളിലാണ് വനംവകുപ്പിന്‍റെ താല‍്കാലി ജീവനക്കാരായ മുന്നു പേര്‍ കടുവയുടെ അക്രമത്തിനിരയായത്. ഇതില്‍ തലക്ക് ഗുരതര പരിക്കേറ്റ വനംവാച്ചര്‍ ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
ഒരാഴ്ച്ചയായി പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെ കടുവ അക്രമിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. മനുഷ്യനു നേരെ തിരിഞ്ഞെന്നറിഞ്ഞതോടെ നാട്ടുകാര്‍ പുല്‍പ്പള്ളി ബത്തേരി സംസ്ഥാന പാത ഉപരോധിച്ചിരുന്നു. കടുവയുടെ അക്രമത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ചിത്രങ്ങള്‍: അതുല്‍ നെല്ലനാട്, ക്യാമറാമാൻ, വയനാട് ബ്യൂറോ