നീലവസന്തം പടിയിറങ്ങി; കുറുഞ്ഞി പരിഷ്കാരം പിൻവലിച്ചു
കുറുഞ്ഞിയോട് അനുബന്ധിച്ച് എട്ട് ലക്ഷം പേർ രാജമലയിലെത്തുമെന്നാണ് ജില്ലാ ടൂറിസം വകുപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, രണ്ട് ലക്ഷത്തിൽ താഴെ സന്ദർശകർ മാത്രമാണ് എത്തിയത്
ഇടുക്കി: കുറുഞ്ഞി പരിഷ്കാരം പിൻവലിച്ചു. പഴയ മൂന്നാറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വനം വകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടർ രാജമലയിലേക്ക് മാറ്റി. നീലവസന്തം മൂന്നാറിൽ നിന്നും പടിയിറങ്ങിയതോടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാറിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പിൻവലിച്ചത്.
ജില്ലാ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ പഴയ മൂന്നാറിൽ വനം വകുപ്പ് സ്ഥാപിച്ച കുറുഞ്ഞി ടിക്കറ്റ് പ്രത്യേക കൗണ്ടറിന്‍റെ പ്രവർത്തനം ഇതോടെ അവസാനിപ്പിച്ചു. ഇന്ന് മുതൽ രാജമലയിലായിരിക്കും ഇരവികുളം ദേശീയോദ്യാനത്തിൽ കയറുന്നതിന് ടിക്കറ്റ് നൽകുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു.
കുറുഞ്ഞിയോട് അനുബന്ധിച്ച് എട്ട് ലക്ഷം പേർ രാജമലയിലെത്തുമെന്നാണ് ജില്ലാ ടൂറിസം വകുപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, രണ്ട് ലക്ഷത്തിൽ താഴെ സന്ദർശകർ മാത്രമാണ് എത്തിയത്. ഇതോടെ കോടികൾ മുടക്കിയ നടത്തിയ പരിഷ്കരണങ്ങൾ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.